ബംഗളൂരു: ഷിരൂരിൽ അർജുനായി നടത്തുന്ന തെരച്ചിലിൽ പ്രതികരിച്ച് സഹോദരി അഞ്ജു. വിവാദങ്ങൾ പാടില്ലെന്നും ഈശ്വർ മൽപെയുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള തെരച്ചിൽ വേണ്ടെന്നുമാണ് അഞ്ജു മാദ്ധ്യമത്തോട് പറഞ്ഞത്. അർജുനടക്കം മൂന്ന് പേർക്കായുള്ള തെരച്ചിൽ നടക്കുന്ന ഷിരൂരിൽ നിന്ന് മടങ്ങുന്നുവെന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ പറഞ്ഞതിന് പിന്നാലെയാണ് അർജുന്റെ സഹോദരിയുടെ പ്രതികരണം. പൊലീസും ഭരണകൂടവും സഹകരിക്കാത്തതിനാലാണ് തെരച്ചിൽ അവസാനിപ്പിക്കുന്നതെന്നാണ് മൽപെ പറഞ്ഞത്.
'ഒരു കാരണവശാലും ഡ്രഡ്‌ജിംഗ് നിർത്തിവയ്ക്കേണ്ടിവരരുത്. നാവികസേന മാർക്ക് ചെയ്ത് നൽകിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കൃത്യമായ തെരച്ചിൽ വേണം. അതാണ് ഇനിയുണ്ടാകേണ്ടത്. അതിന് ഏകോപന സംവിധാനം ജില്ലാ ഭരണകൂടം ഒരുക്കണം. ഇനിയും എട്ട് ദിവസം ഡ്രഡ്ജിംഗ് തുടരാം എന്ന ജില്ല ഭരണകൂടത്തിന്റെയും എംഎൽഎയുടെയും ഉറപ്പിന് നന്ദിയുണ്ട്. വലിയ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് പല ലോഹവസ്തുക്കളും കിട്ടാം അങ്ങനെ പലതും മുങ്ങി എടുത്ത് സമയം കളയരുത്.
അർജുന് വേണ്ടി മാത്രമല്ല കാണാതായ മറ്റ് രണ്ട് പേർക്ക് കൂടി വേണ്ടി കാര്യക്ഷേമമായ തെരച്ചിൽ വേണം. യാതൊരു തരത്തിലുള്ള വിവാദങ്ങൾക്കും താൽപര്യമില്ല. എത്രയും വേഗം അർജുന്റെ ട്രക്കിന്റെ അടുത്ത് എത്തുകയെന്നതാണ് ആഗ്രഹം. ലഭ്യമായ സംവിധാനങ്ങൾ എത്രയും വേഗം ഉപയോഗിക്കണം. മൽപെയുടെതെന്നല്ല, ഇനിയും ഒരാളുടെ ജീവൻ അപകടത്തിലാക്കുന്ന തെരച്ചിൽ വേണ്ട. കൃത്യമായ സംവിധാനം ജില്ലാ ഭരണകൂടം ഒരുക്കി നൽകിയിട്ടുണ്ട്. അത്തരത്തിലുള്ള തെരച്ചിലാണ് ഇനി ആവശ്യം',- അഞ്ജു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |