തിരുവനന്തപുരം: സർക്കാരിനും പാർട്ടിക്കുമെതിരെ നിരന്തരം ആരോപണങ്ങൾ ഉയർത്തി പ്രതിസന്ധി സൃഷ്ടിക്കുന്ന പി.വി. അൻവർ എം.എൽ.എയെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ശനിയാഴ്ച മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണിത്.
അൻവർ നിലപാടുകൾ തിരുത്തി, പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽ നിന്ന് പിന്തിരിയണമെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. പി.വി. അൻവർ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എം.എൽ.എ എന്ന നിലയിലാണ് നിയമസഭയിലും നിലമ്പൂർ മണ്ഡലത്തിലും പ്രവർത്തിച്ചുവരുന്നത്. സി.പി.എം പാർലമെന്ററി പാർട്ടി അംഗവുമാണ്.
ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അദ്ദേഹം മുഖ്യമന്ത്രിയുടെ മുൻപാകെ രേഖാമൂലം സമർപ്പിച്ചിട്ടുണ്ട്. പരാതിയുടെ കോപ്പി പാർട്ടി സംസ്ഥാന സെക്രട്ടറിക്കും നൽകിയിട്ടുണ്ട്. പരാതിയിൽ പറഞ്ഞ കാര്യങ്ങൾ സർക്കാരിന്റെ അന്വേഷണത്തിലും, പാർട്ടി പരിശോധിക്കേണ്ട വിഷയങ്ങൾ പാർട്ടിയുടെ പരിഗണനയിലുമാണ്.
വസ്തുതകൾ ഇതായിരിക്കെ ഗവൺമെന്റിനും, പാർട്ടിക്കുമെതിരെ തുടർച്ചയായ ആരോപണങ്ങൾ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു വരുന്ന അൻവറിന്റെ നിലപാടിനോട് പാർട്ടിക്ക് യോജിക്കാനാവില്ല. ഇത്തരം നിലപാടുകൾ പാർട്ടി ശത്രുക്കൾക്ക് ഗവൺമെന്റിനെയും, പാർട്ടിയെയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്.
തത്കാലം പിൻമാറുന്നു,
നീതി ലഭിക്കും: അൻവർ
മലപ്പുറം: താൻ ഉയർത്തിയ വിഷയങ്ങളിലെ പരസ്യ പ്രസ്താവനകൾ താത്കാലികമായി അവസാനിപ്പിക്കുന്നുവെന്നും പാർട്ടി നൽകിയ നിർദ്ദേശം ശിരസാൽ വഹിക്കുമെന്നും പി.വി. അൻവർ എം.എൽ.എ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. പാർട്ടിയിൽ പൂർണ്ണ വിശ്വാസമുണ്ട്. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. പി.വി. അൻവർ ഇടതുപാളയത്തിൽ നിന്ന് പുറത്തിറങ്ങുന്നതും നോക്കി നിൽക്കുന്നവർ നിരാശരാവും. പാർട്ടി സഖാക്കളെ വേദനിപ്പിച്ചിട്ടുണ്ടെന്നതിനാൽ ഓരോരുത്തരോടും ക്ഷമ ചോദിക്കുന്നു. പ്രസ്ഥാനത്തിൽ അങ്ങേയറ്റത്തെ വിശ്വാസമുണ്ട്. ചില പുഴുക്കുത്തുകൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുണ്ട്-അൻവർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |