കൊച്ചി: ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിനെ പ്രതിസന്ധിയിലാക്കുന്ന ശക്തമായ കൂടുതൽ തെളിവുകളും സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചു. നടി ഉന്നയിച്ച ആരോപണങ്ങളും മൊഴികളും സാധൂകരിക്കുന്നതാണിവ.
സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജിയിൽ വിധി വരാനിരിക്കെയാണ് പുതിയ തെളിവുകളുമായി പൊലീസ് രംഗത്തുവരുന്നത്. ഇവ കോടതിയിൽ ഉന്നയിക്കാനാണ് സാദ്ധ്യത. കുറ്റപത്രവും സമർപ്പിച്ചേക്കും. സംഭവദിവസം യുവതി ധരിച്ച വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
സിനിമാ പ്രിവ്യൂ കഴിഞ്ഞ് അച്ഛനമ്മമാർക്കും കൂട്ടുകാരിക്കുമാെപ്പമാണ് സിദ്ദിഖിനെ കാണാൻ ഹോട്ടലിൽ എത്തിയതെന്ന നടിയുടെ മൊഴി ശരിയാണെന്ന് സ്ഥിരീകരിച്ചു. 2016 ജനുവരി 27ന് രാത്രി 12ന് 101 ഡി നമ്പർ മുറിയെടുത്ത സിദ്ദിഖ് മടങ്ങിയത് പിറ്റേന്ന് വൈകിട്ട് 5നാണ്. ഹോട്ടൽ രേഖകൾ ശേഖരിച്ചിട്ടുണ്ട്. സിദ്ദിഖ് ചോറും മീൻകറിയും തൈരും കഴിച്ചതിന്റെ ബില്ലും ഇതിലുൾപ്പെടുന്നു. നടിയുടെ മൊഴിയിൽ ഭക്ഷണത്തിന്റെ കാര്യം വ്യക്തമായി സൂചിപ്പിച്ചിരുന്നു.
പീഡനവിവരം യുവതി ഒരു വർഷത്തിന് ശേഷം സുഹൃത്തിനോട് പറഞ്ഞിരുന്നു. ഈ സുഹൃത്ത് പൊലീസിന് അനുകൂല മൊഴി നൽകി. മാനസിക സംഘർഷത്തെ തുടർന്ന് കൊച്ചിയിലെ രണ്ട് വനിതാ സൈക്യാട്രിസ്റ്റുകളുടെ ചികിത്സ നടി തേടിയിരുന്നു. ഇവർ രണ്ടുപേരും ഇക്കാര്യം പൊലീസിനോട് സ്ഥിരീകരിച്ചു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |