കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി മാർക്‌സിസ്റ്റ് ചായ്‌വുള്ള ജനതാ വിമുക്തി പെരമുന പാർട്ടി (ജെ.വി.പി) നേതാവ് അനുര കുമാര ദിസനായകെ (55) തിരഞ്ഞെടുക്കപ്പെട്ടു. സത്യപ്രതിജ്ഞ നാളെയുണ്ടായേക്കും. ദിസനായകെ ജെ.വി.പി ഉൾപ്പെട്ട നാഷണൽ പീപ്പിൾസ് പവർ സഖ്യത്തിന്റെ സ്ഥാനാർത്ഥി ആയിരുന്നു. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രണ്ടാമതെത്തി.
ചരിത്രത്തിലാദ്യമായി രണ്ടാം റൗണ്ട് വോട്ടെണ്ണലിലൂടെയാണ് വിജയിയെ പ്രഖ്യാപിച്ചത്. ആദ്യ റൗണ്ടിൽ വിജയിക്കാൻ വേണ്ട 50ശതമാത്തിലേറെ വോട്ട് ആരും നേടിയില്ല. ഇതോടെ ഒന്നും രണ്ടും സ്ഥാനത്തെത്തിയ അനുരയും, പ്രേമദാസയും രണ്ടാം റൗണ്ടിലേക്ക് നീങ്ങി. മൂന്നാം സ്ഥാനത്തെത്തിയ നിലവിലെ പ്രസിഡന്റ് റെനിൽ വിക്രമസിംഗെയും (17.27%) മുൻ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ മകൻ നമൽ രാജപക്‌സെയും (2.57%) പുറത്തായി. മുൻഗണനാ വോട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു രണ്ടാം റൗണ്ട് വോട്ടെണ്ണൽ. രണ്ടു പേരുടെയും രണ്ടാം മുൻഗണനാ വോട്ടുകൾ എണ്ണി ആദ്യ ഫലത്തോടു ചേർത്താണ് വിജയിയെ നിശ്ചയിച്ചത്.
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ ശ്രീലങ്കയിൽ 2022ൽ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിനുശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. പ്രസിഡന്റായിരുന്ന ഗോതബയ രാജപക്സെ ജനരോഷത്തിൽ രാജിവച്ചതോടെ 2022 ജൂലായിൽ റെനിൽ അധികാരമേറ്റിരുന്നു.
ഫലം
അനുര കുമാര ദിസനായകെ (നാഷണൽ പീപ്പിൾസ് പവർ )- 42.31%
സജിത് പ്രേമദാസ (സമാഗി ജന ബലവേഗ)- 32.76%
38 സ്ഥാനാർത്ഥികൾ
ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയുടെ (സിരിമാവോ ഭണ്ഡാരനായകെ - 1960) നാടായ ശ്രീലങ്കയിൽ ഇത്തവണ 38 സ്ഥാനാർത്ഥികളിൽ സ്ത്രീകൾ ഇല്ലായിരുന്നു
അനുര കുമാര ദിസനായകെ
1968 നവംബർ 24ന് താംബുത്തഗാമയിലെ സാധാരണ കുടുംബത്തിൽ ജനനം
അച്ഛൻ കൂലിപ്പണിക്കാരൻ. അമ്മ വീട്ടമ്മ. കുടുംബത്തിൽ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നേടിയ ആദ്യത്തെയാൾ
എ.കെ.ഡി എന്നറിയപ്പെടുന്നു. 2004ൽ ചന്ദ്രിക കുമാരതുംഗെയുടെ കാലത്ത് മന്ത്രി
സ്‌കൂൾ കാലത്തേ ജനതാ വിമുക്തി പെരമുനയുടെ (ജെ.വി.പി) ഭാഗം
2014ൽ പാർട്ടിയുടെ നേതൃസ്ഥാനത്ത്
പാർട്ടിക്ക് പാർലമെന്റിൽ 3 സീറ്റ്
ഇടതു നയങ്ങളും തീപ്പൊരി പ്രസംഗവും യുവാക്കളെ സ്വാധീനിച്ചു
പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തുമെന്ന് വാഗ്ദാനം
മാർക്സിസ്റ്റ് ചായ്‌വുള്ള അനുര ചൈന പക്ഷപാതി ആവുമോ എന്ന് ആശങ്ക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |