അടിമാലി: താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന ക്രമീകരണങ്ങൾ പൂർത്തിയാകാതെയാണ് ഡയാലിസിസ് യൂണിറ്റിന്റെ തിടുക്കപ്പെട്ടുള്ള ഉദ്ഘാടനം നടത്തുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പനും കോൺഗ്രസ് നേതാക്കളും ആരോപിച്ചു. ബിൽഡിംഗിന് ആവശ്യമായ ഫയർ ആൻഡ് സേഫ്റ്റിയുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. താത്കാലിക അംഗീകാരം ലഭ്യമാകുമെന്ന് എം.എൽ.എ പറയുന്നുണ്ടെങ്കിലും സ്ഥിരമായിട്ടുള്ള അംഗീകാരം കിട്ടാൻ തടസമെന്താണെന്ന് മനസിലാകുന്നില്ല. യൂണിറ്റിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കാതെ ഉദ്ഘാടനം നടത്തിയാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഉത്തരവാദിയല്ല. യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ബ്ലഡ് ബാങ്ക് ഇല്ലാതെ പ്രവർത്തിക്കുന്നത് ഗുണകരമാവില്ല. 3.36 കോടി രൂപ മുടക്കി കാത്ത്‌ലാബിന് ആവശ്യമായ അടിസ്ഥാന കെട്ടിട സൗകര്യം പൂർത്തിയായെങ്കിലും ഉപകരണങ്ങൾ അടക്കമുള്ള ആവശ്യങ്ങൾക്കായി 9.3 കോടി രൂപ കൂടി ഇനിയും വേണം. ഡി.എം.ഒ വഴി പ്രൊജക്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിനും വ്യക്തത വരുത്താൻ സർക്കാരിനോ എം.എൽ.എയ്‌ക്കോ കഴിഞ്ഞിട്ടില്ല. ഡയാലിസിസ് യൂണിറ്റിന് അനുവദിച്ച 10 യൂണിറ്റിൽ നിന്ന് അഞ്ചെണ്ണം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇതുവരെ ഇവ തിരികെ ലഭിച്ചിട്ടില്ല. പുതിയ ബ്ലോക്ക് നിർമ്മാണം പൂർത്തിയായിട്ടും തുറന്നു പ്രവർത്തിക്കാനുള്ള നടപടി ഉണ്ടായിട്ടില്ല. ആശുപത്രിക്ക് ആവശ്യമായ സാമ്പത്തിക സഹായവും മറ്റു തരത്തിലുള്ള പ്രവർത്തനങ്ങളും നടത്തിവരുന്ന അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയെ നോക്കുകുത്തിയാക്കി നടത്തുന്ന ഏത് ശ്രമത്തെയും അംഗീകരിക്കാൻ കഴിയില്ലെന്നും കോൺഗ്രസ് നേതാക്കളായ ജോർജ് തോമസ്, സി.കെ പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.എ അൻസാരി, കെ. കൃഷ്ണമൂർത്തി, ലിന്റു രാജേഷ് എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |