ബംഗ്ളാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 280 റൺസ് വിജയം
രവിചന്ദ്രൻ അശ്വിന് സെഞ്ച്വറിക്ക് പിന്നാലെ ആറുവിക്കറ്റ്; മാൻ ഒഫ് ദ മാച്ച്
ചെന്നൈ : സ്വന്തം മണ്ണിൽ ബാറ്റിംഗിലും ബൗളിംഗിലും വിസ്മയമായി മാറിയ രവിചന്ദ്രൻ അശ്വിന്റെ ആൾറൗണ്ട് മികവിൽ ബംഗ്ളാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ 280 റൺസിന്റെ അതിഗംഭീരവിജയം നേടി ഇന്ത്യ. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ രണ്ടാം ഇന്നിംഗ്സിലെ വിജലക്ഷ്യമായ 515 റൺസ് തേടിയിറങ്ങിയ ബംഗ്ളാദേശുകാരെ മത്സരത്തിന്റെ നാലാംദിവസമായ ഇന്നലെ ലഞ്ചിന് മുമ്പ് 234 റൺസിന് ആൾഔട്ടാക്കിയാണ് ഇന്ത്യ വിജയം നേടിയത്. ഇതോടെ രണ്ട് മത്സരപരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. രണ്ടാം ടെസ്റ്റ് 27ന് കാൺപൂരിൽ തുടങ്ങും.
ചെപ്പോക്കിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 144/6 എന്ന സ്കോറിൽ പരുങ്ങിയപ്പോൾ ക്രീസിലിറങ്ങി 113 റൺസ് നേടുകയും രവീന്ദ്ര ജഡേജ(86)യ്ക്കൊപ്പം ഏഴാം വിക്കറ്റിൽ 199 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്ത അശ്വിൻ ബംഗ്ളാദേശിന്റെ അവസാന ഇന്നിംഗ്സിലെ ആറുവിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്താണ് ഹോംഗ്രൗണ്ടിലെ അശ്വമേധം പൂർത്തിയാക്കിയത്. അശ്വിനാണ് മാൻ ഒഫ് ദ മാച്ച്.
യശസ്വി ജയ്സ്വാളിന്റെ (56)അർദ്ധസെഞ്ച്വറിയുമായി തുടങ്ങിയെങ്കിലും രോഹിത് (6),ശുഭ്മാൻ ഗിൽ (0), വിരാട് (6) എന്നിവരുടെ പുറത്താകൽ ഇന്ത്യയെ ഒന്നാം ഇന്നിംഗ്സിൽ തളർത്തിയിരുന്നു. രണ്ടുവർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ റിഷഭും (39) പുറത്തായശേഷമാണ് രക്ഷകരായി അശ്വിനും ജഡേജയും അവതരിച്ചത്. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 376 റൺസിനാണ് ആൾഔട്ടായത്. തുടർന്ന് മറുപടിക്കിറങ്ങിയ സന്ദർശകർ 149 റൺസിന് ആൾഔട്ടായി. നാലുവിക്കറ്റുകളുമായി ബുറംയും രണ്ട് വിക്കറ്റുകളുമായി ജഡേജയും സിറാജും ആകാശ് ദീപും ചേർന്നാണ് ബംഗ്ളാദേശിനെ ആദ്യ ഇന്നിംഗ്സിൽ അരിഞ്ഞിട്ടത്.
തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ 287/4 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തതോടെ ബംഗ്ളാദേശിന് മുന്നിൽ 515 റൺസിന്റെ വിജയലക്ഷ്യം കുറിക്കപ്പെട്ടു. ശുഭ്മാൻ ഗിൽ(119*),റിഷഭ് പന്ത് (109) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ 287ലെത്തിയത്.
അവസാന ഇന്നിംഗ്സിനിറങ്ങിയ ബംഗ്ളാദേശ് മൂന്നാം ദിവസം കളിനിറുത്തുമ്പോൾ 158/4 എന്ന നിലയിലായിരുന്നു. നാലാം ദിവസമായ ഇന്നലെ രാവിലെ ആദ്യ സെഷനിൽതന്നെ ബാക്കി ആറുവിക്കറ്റുകളുംകൂടി കൈക്കലാക്കി ഇന്ത്യൻ ബൗളർമാർ വിജയക്കുറിപ്പിൽ ഒപ്പിട്ടു. അശ്വിൻ 88 റൺസ് വഴങ്ങി ആറുവിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ജഡേജ 58 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ബുംറയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു. 82 റൺസെടുത്ത നായകൻ നജ്മുൽ ഹസൻ ഷാന്റോയ്ക്ക് മാത്രമാണ് ബംഗ്ളാനിരയിൽ അൽപ്പമെങ്കിലും ചെറുത്തുനിൽക്കാൻ കഴിഞ്ഞത്.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് : 376
അശ്വിൻ 113,ജഡേജ 86,യശസ്വി 56, പന്ത് 39
ഹസൻ മഹ്‌മൂദ് 5/83
ബംഗ്ളാദേശ് ഒന്നാം ഇന്നിംഗ്സ് : 149
ഷാക്കിബ് 32,മെഹ്ദി 27,ലിട്ടൺ 22, ഷാന്റോ 20
ബുംറ 4/50, സിറാജ് 2/30,ആകാശ് ദീപ് 2/19, ജഡേജ 2/19
ഇന്ത്യ രണ്ടാം ഇന്നിംഗ്സ് : 287/4 ഡിക്ല.
ഗിൽ 119 നോട്ടൗട്ട്, പന്ത് 109,രാഹുൽ 22നോട്ടൗട്ട്
മെഹ്ദി 2/103, നഹീദ് 1/21,ടാസ്കിൻ1/22
ബംഗ്ളാദേശ് രണ്ടാം ഇന്നിംഗ്സ് : 234
ഷാന്റോ 82,ഷദ്മാൻ 35,സാക്കിർ 33, ഷാക്കിബ് 25
അശ്വിൻ 6/88,ജഡേജ 3/58,1/ബുംറ 24
പ്ളേയർ ഒഫ് ദ മാച്ച് : രവിചന്ദ്രൻ അശ്വിൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |