കട്ടപ്പന : നാടകങ്ങൾക്കും ടി.വി സീരിയലുകൾക്കും അക്ഷരങ്ങളിലൂടെ ജീവൻ പകർന്ന കട്ടപ്പനയുടെ സ്വന്തം രചയിതാവ് കെ സി ജോർജിന്റെ ജീവിത ചക്രത്തിന് തിരശ്ശീല വീണു . നാടക രചയിതാവും സംസ്ഥാന അവാർഡ് ജേതാവുമായ കെ സി ജോർജ് തിങ്കളാഴ്ച രാത്രി 10 :30 ഓടെയാണ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത് . നാടക രചനയിൽ രണ്ടുതവണ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ കെ സിയുടെ വേർപാട് കലാ ലോകത്തിന് തന്നെ തീരാ നഷ്ടമാണ് ഉണ്ടാക്കിയത്. സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ പ്രൊഫഷണൽ നാടക വിഭാഗത്തിലെ മികച്ച നാടക രചയിതാവിനുള്ള അവാർഡ് അടുത്തിടെയാണ് കരസ്ഥമാക്കിയത്. കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസിന്റെ ചന്ദ്രികാ വസന്തം എന്ന നാടകത്തിനായിരുന്നു അവാർഡ്. 2010 ൽ കോഴിക്കോട് സാഗർ കമ്മ്യൂണിക്കേഷൻസിന്റെ കുമാരൻ ഒരു കുടുംബനാഥൻ എന്ന നാടകത്തിനും മികച്ച നാടക രചയിതാവിനുള്ള സംസ്ഥാന അവാർഡും കെ സി ക്കായിരുന്നു.
മൗലികവും കാലികവുമായ രചനാ വൈഭവത്തിലൂടെ നാടകഭൂപടത്തിൽ സ്വന്തം ഇടം കണ്ടെത്താൻ കെ സി ജോർജ്ജിന് സാധിച്ചിരുന്നു. അക്ഷരങ്ങൾക്കും വാക്കുകൾക്കും ഇരട്ടി ജീവനാണ് കെസിയുടെ വിരലുകൾ വഴി ആർജിക്കാനായത്.
എഴുത്തിലും ശൈലിയിലും തീർത്തും വ്യത്യസ്ത ഭാവങ്ങൾ രൂപാന്തരപ്പെടുത്തുന്നതിനും , ആസ്വാദന മനസ്സുകളെ കീഴ്‌പ്പെടുത്തി രചനകളിലേക്ക് ഓരോ പ്രേക്ഷകനെയും കഥാപാത്രമാക്കുന്ന രീതിയായിരുന്നു കെ സിയുടെ അക്ഷരമന്ത്രം. ഇന്നലെ വൈകുന്നേരം നാലുമണിയോടെ കട്ടപ്പന മിനി സ്റ്റേഡിയത്തിൽ നടന്ന പൊതുദർശനത്തിൽ അഡ്വ.ഇ എം ആഗസ്തി, ശ്രീ നഗരി രാജൻ,അഡ്വ.കെ ജെ ബന്നി, വി.ആർ സജി, മാത്യു ജോർജ്, വി ആർ ശശി, തോമസ് മൈക്കിൾ, സിജു ചക്കും മൂട്ടിൽ, ജോയി ആനിത്തോട്ടം,അഡ്വ.എം കെ തോമസ്, തുടങ്ങി ഒട്ടനവധി രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ പങ്കെടുത്തു.
ജല വിഭവ മന്ത്രി റോഷി ആഗസ്റ്റിൻ കെസിയുടെ വള്ളക്കടവിലെ വസതിയിൽ എത്തിഅന്ത്യമോപചാരം അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |