അഹമ്മദാബാദ്: ഗുജറാത്തിലെ റെയില്‍വേ ട്രാക്കില്‍ അട്ടിമറി ശ്രമം നടത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. റെയില്‍വേയിലെ ട്രാക്ക്മാന്‍മാരായ സുഭാഷ് പോദാര്‍ (39), ശുഭം ജയ്‌സ്‌വാള്‍ (26), സര്‍ദേവ് മിസ്ത്രി (28) എന്നിവരാണ് അറസ്റ്റിലായത്.അട്ടിമറി ശ്രമം നടക്കുന്നുവെന്ന് അധികൃതരെ അറിയിച്ചവര്‍ തന്നെയാണ് അറസ്റ്റിലായത്. അട്ടിമറി ശ്രമങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രശസ്തിയും വീരപരിവേഷവും ഒപ്പം ജോലിയില്‍ സ്ഥാനക്കയറ്റവും ലഭിക്കുമെന്ന് കരുതിയാണ് ഇവര്‍ വിചിത്രമായ ഈ നീക്കം നടത്തിയത്.
71 ബോള്‍ട്ടുകള്‍ നീക്കിയ നിലയിലും ഫിഷ് പ്ലേറ്റുകള്‍ എടുത്തുമാറ്റിയ നിലയിലുമാണ് കാണപ്പെട്ടത്. സെപ്റ്റംബര്‍ 21ന് പുലര്‍ച്ചെയാണ് സംഘത്തിലെ ഒരാളായ സുഭാഷ് പോദാര്‍ റെയില്‍ അട്ടിമറി ശ്രമം അധികൃതരെ അറിയിച്ചത്. ട്രാക്കിലെ ലോക്കുകള്‍ അഴിച്ചനിലയിലാണെന്നും രണ്ട് പാളങ്ങളെ ബന്ധിപ്പിക്കുന്ന ഫിഷ് പ്ലേറ്റുകള്‍ എടുത്തുമാറ്റിയ നിലയില്‍ കണ്ടെത്തിയെന്നാണ് ഇയാള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചത്.
ലോക്കോ പൈലറ്റുമാരുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. അട്ടിമറി ശ്രമം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനു മുന്‍പ് കടന്നുപോയ ട്രെയിനുകളിലെ ലോക്കോ പൈലറ്റുമാര്‍ ട്രാക്കില്‍ അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഇതോടെ എന്‍ഐഎയും പൊലീസും സുഭാഷ് പോദാറിനെ വിശദമായി ചോദ്യം ചെയ്തു. ഇതോടെ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
ഫിഷ് പ്ലേറ്റുകള്‍ ട്രാക്കുകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്നവയാണ്. ഇത് എല്ലാവര്‍ക്കും എളുപ്പത്തില്‍ എടുത്ത് മാറ്റാന്‍ കഴിയുകയുമില്ല. പ്രത്യേക ഉപകരണം നിര്‍ദേശിച്ചിരിക്കുന്ന രീതിയില്‍ ഉപയോഗിച്ചാല്‍ മാത്രമേ അനുഭവസമ്പത്തുള്ളവര്‍ക്ക് പോലും ഇത് എടുത്ത് മാറ്റാന്‍ കഴിയുകയുള്ളൂ, 25 മിനിറ്റ് മുമ്പ് ട്രാക്കിലൂടെ ട്രെയിന്‍ പോകുകയും അതിലെ ലോക്കോപൈലറ്റുമാര്‍ അങ്ങനെ ഒരു സംഭവം നടന്നില്ലെന്ന് മൊഴി നല്‍കുകയും ചെയ്തതോടെ എന്‍ഐഎക്കും പൊലീസിനും സംശയം തോന്നിയിരുന്നു.
തൊട്ട് മുമ്പ് ട്രെയിന്‍ കടന്ന് പോയി വെറും 25 മിനിറ്റ് കഴിയുമ്പോള്‍ ഇത്തരത്തിലൊരു സംഭവമുണ്ടാകണമെങ്കില്‍ അത് ഈ മേഖലയില്‍ പ്രവര്‍ത്തിപരിചയമുള്ളവരും ഒപ്പം തന്നെ സംഭവസമയം ഈ പ്രദേശത്ത് ഉള്ളവരായിരുന്നിരിക്കണമെന്നും അന്വേഷണ സംഘം ഉറപ്പിക്കുകയായിരുന്നു. ഇതോടെയാണ് പ്രതികളായ റെയില്‍വേ ഉദ്യോഗസ്ഥര്‍ പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |