ബീജിംഗ്: തെക്കൻ പസഫിക് സമുദ്രത്തിൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ചൈന. ഇന്നലെ പ്രാദേശിക സമയം രാവിലെ 8.44ന് ഡമ്മി പോർമുനയുമായി നടത്തിയ പരീക്ഷണം വിജയിച്ചെന്നും കടലിൽ പ്രതീക്ഷിച്ച ഇടത്ത് തന്നെ മിസൈൽ പതിച്ചെന്നും ചൈന പറഞ്ഞു. കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയില്ല. അതേസമയം, പരീക്ഷണത്തിൽ ആശങ്കയറിയിച്ച് ജപ്പാനും ന്യൂസിലൻഡും രംഗത്തെത്തി. പരീക്ഷണ വിവരം ചൈന മുൻകൂട്ടി അറിയിച്ചില്ലെന്ന് ജപ്പാൻ ആരോപിച്ചു. ചൈനയുടെ നീക്കം മേഖലയിൽ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ന്യൂസിലൻഡ് പ്രതികരിച്ചു. ഇതിന് മുമ്പ് ഷിൻജിയാംഗിലെ ടക്ലാമകാൻ മരുഭൂമിയിലാണ് ചൈന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണങ്ങൾ നടത്തിയിട്ടുള്ളത്. 1980ന് ശേഷം അന്താരാഷ്ട്ര സമുദ്ര മേഖലയിൽ ചൈന ഇത്തരം പരീക്ഷണം നടത്തുന്നത് ആദ്യമാണ്. ഇതിനിടെ, ചൊവ്വാഴ്ച രാവിലെ ഷാൻഡോംഗ് പ്രവിശ്യയുടെ തീരത്ത് സമുദ്റത്തിന് നടുവിൽ കപ്പലിൽ സ്ഥാപിച്ച വിക്ഷേപണത്തറയിൽ (ഹയാംഗ് സീ ലോഞ്ച് പാഡ്) നിന്ന് എട്ട് ഉപഗ്രഹങ്ങൾ വഹിക്കുന്ന റോക്കറ്റും ചൈന വിക്ഷേപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |