കൊച്ചി: റെക്കാഡ് കീഴടക്കി വില പുതിയ ഉയരങ്ങളിലെത്തിയതോടെ ഇന്ത്യയ്ക്കാരുടെ കൈവശമുള്ള സ്വർണത്തിന്റെ മൂല്യം 180 ലക്ഷം കോടി രൂപ കവിഞ്ഞു. ഇന്ത്യൻ കുടുംബങ്ങൾ, അതിസമ്പന്നർ, ക്ഷേത്രങ്ങൾ എന്നിവയുടെ കൈവശം മൊത്തം 25,000 ടൺ സ്വർണ ശേഖരമുണ്ടെന്നാണ് വിലയിരുത്തുന്നത്. നിലവിലെ വിലയനുസരിച്ച് ഒരു കിലോ സ്വർണത്തിന് 72 ലക്ഷം രൂപയാണ് വില. 25 വർഷത്തിനിടെ പ്രതിവർഷം ശരാശരി 700 ടൺ സ്വർണമാണ് ഔദ്യോഗികമായി ഇന്ത്യ ഇറക്കുമതി നടത്തിയത്. ഇക്കാലയളവിലെ മൊത്തം ഇറക്കുമതി 17,500 ടണ്ണാണ്. കള്ളക്കടത്ത് മാർഗങ്ങളിലൂടെ ഇന്ത്യയിലെത്തിയ സ്വർണം ഇതിന്റെ മൂന്നിരട്ടിയുണ്ടാകും. ഇറക്കുമതിയുടെ പത്ത് ശതമാനം മാത്രമാണ് പുനർകയറ്റുമതി നടത്തിയത്. ഇന്ത്യയിലെ ക്ഷേത്രങ്ങളിലെ സ്വർണ ശേഖരം അയ്യായിരം ടൺ കവിയും. നടപ്പുവർഷം സ്വർണ വിലയിൽ 25 ശതമാനം വർദ്ധനയാണുണ്ടായത്. പുതിയ കണക്കുകളനുസരിച്ച് റിസർവ് ബാങ്കിന്റെ കൈവശം 842 ടൺ സ്വർണമാണുള്ളത്. ഇതിന്റെ മൂല്യം 6.8 ലക്ഷം കോടി രൂപയാണ്.
ഇന്ത്യയ്ക്കാരുടെ കൈവശമുള്ള സ്വർണ ശേഖരം 25,000 ടൺ
ഒരു കിലോ സ്വർണത്തിന്റെ വില 72 ലക്ഷം രൂപ
25 വർഷത്തിനിടെ ഇന്ത്യയുടെ സ്വർണ ഇറക്കുമതി 17,500 ടൺ
കേരളത്തിലെ മൂന്ന് എൻ.ബി.എഫ്.സികളുടെ കൈവശം സ്വർണം 320 ടൺ
സ്വർണ പണയത്തിന് നല്ലകാലം
സ്വർണ വില പുതു ഉയരങ്ങളിലേക്ക് നീങ്ങിയതോടെ കേരളത്തിലെ മുൻനിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളായ മുത്തൂറ്റ് ഫിനാൻസ്. മുത്തൂറ്റ് ഫിൻ കോർപ്പ്, മണപ്പുറം ഫിനാൻസ് എന്നിവയുടെ ബിസിനസ് ഗണ്യമായി കൂടുന്നു. ഇതോടൊപ്പം പൊതു മേഖല, സ്വകാര്യ ബാങ്കുകളുടെ സ്വർണ പണയ വായ്‌പകളും മികച്ച വളർച്ച നേടുകയാണ്. 2027 മാർച്ചോടെ ഇന്ത്യയിലെ സ്വർണ പണയ വിപണി 15 ലക്ഷം കോടി രൂപയിലെത്തുമെന്ന് പ്രമുഖ ഗവേഷണ സ്ഥാപനമായ ഐ.സി.ആർ.എ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |