കൊച്ചി: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് എൽഡിഎഫും യുഡിഎഫും നടത്തിയ ഹർത്താലിനെതിരെ വിമർശനവുമായി ഹൈക്കോടതി. ദൈവത്തിന്റെ സ്വന്തം നാട്ടിൽ എന്താണ് നടക്കുന്നതെന്ന് ദൈവത്തിന് പോലും അറിയാത്ത അവസ്ഥയാണെന്ന് കോടതി പറഞ്ഞു. വയനാട് പുനർനിർമാണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമർശനം.
ഹർത്താൽ കൊണ്ട് എന്താണ് നേടിയതെന്ന് ഹൈക്കോടതി പ്രതിപക്ഷത്തോടും സർക്കാരിനോടും ഒരേ പോലെ ചോദിച്ചു. 'ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ എന്ന നിലയിൽ ദൈവത്തിന്റെ സ്വന്തം നാടാണെന്നാണ് കേരളം അറിയപ്പെടുന്നത്. എന്നാൽ ഇവിടെ എന്താണ് നടക്കുന്നതെന്ന് ദൈവത്തിന് പോലും അറിയില്ല. എന്തിനാണ് ഭരണകക്ഷി ഹർത്താൽ നടത്തിയത്. മിന്നൽ ഹർത്താൽ നടത്തില്ലെന്ന പ്രതിപക്ഷ കക്ഷികളുടെ ഉറപ്പും പാലിക്കപ്പെട്ടില്ല'- ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇനിയും ഹർത്താൽ നടത്തരുതെന്ന് സർക്കാരിനോട് നിർദ്ദേശിക്കാൻ അഡ്വക്കേറ്റ് ജനറലിനോട് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യം പ്രതിപക്ഷത്തെയും അറിയിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
വയനാട്ടിൽ എൽഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ ജന ജീവിതത്തെ സാരമായി ബാധിച്ചിരുന്നു. ഭൂരിഭാഗം ടൗണുകളിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. പലയിടങ്ങളിലും വാഹന യാത്രക്കാരുമായി സമരാനുകൂലികൾ വാക്കു തർക്കമുണ്ടായി. ഹർത്താലിന് ഐക്യദാർഢ്യവുമായി മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരും രംഗത്തെത്തിയിരുന്നു. മേപ്പാടിയിൽ ദുരന്തബാധിതരുടെ നേതൃത്വത്തിലായിരുന്നു വാഹനങ്ങൾ തടഞ്ഞത്. ചൂരൽമല മുണ്ടക്കൈ നിവാസികളായ മുപ്പതോളംപേരാണ് സമരത്തിന് എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |