കൊച്ചി: ശബരിമല ക്ഷേത്ര തിരുമുറ്റത്തും സോപാനത്തിലുമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണത്തിൽ എക്സിക്യൂട്ടീവ് ഓഫീസറോട് ഹൈക്കോടതി റിപ്പോർട്ട് തേടി. നാളെ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. പതിനെട്ടാം പടിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോ എടുത്ത സംഭവത്തിലും കോടതി വിമർശനം ഉന്നയിച്ചു. പൊലീസിന്റെ ഇത്തരം നടപടി അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ശബരിമലയിൽ ഭക്തരിൽ നിന്നും അനധികൃതമായി അമിതമായ വില ഈടാക്കുന്ന കടകൾക്കെതിരെ കർശന നടപടി എടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ശബരിമല തീർത്ഥാടനത്തിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിർദേശം. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഡ്യൂട്ടി മജിസ്‌ട്രേറ്റുകൾക്കാണ് നിർദേശം നൽകിയത്. നിശ്ചിത ഇടവേളകളിൽ കടകളിൽ പരിശോധന നടത്തണം. അമിത വില ഈടാക്കുന്നത് കണ്ടെത്തിയാൽ കർശന നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. പമ്പ, സന്നിധാനം പാതയിലെ കടകളിൽ പരിശോധന നടത്തണം. ഹോട്ടലുകൾ കേന്ദ്രീകരിച്ച് ചില പ്രശ്നങ്ങൾ സ്‌പെഷ്യൽ കമ്മീഷണർ സൂചിപ്പിച്ചതായും ഹൈക്കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച് ദേവസ്വം ബോർഡിനോട് ഹൈക്കോടതി വിവരങ്ങൾ ആരാഞ്ഞശേഷമാണ് പരിശോധന സംബന്ധിച്ച നിർദേശം നൽകിയത്.
വിഷയങ്ങൾ നാളെ വീണ്ടും പരിഗണിക്കും ശബരിമലയിൽ ഭക്തരുടെ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |