പനാജി (ഗോവ ): വത്തിക്കാൻ ഭാരതത്തിന് നൽകിയ പുതുവർഷസമ്മാനമാണ് ഫാദർ ജോർജ് ജേക്കബിന്റെ കർദ്ദിനാൾ പദവി എന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. ആദ്യകാല കൃസ്ത്യൻ സന്ദേശം എത്തിച്ചേർന്ന ഇടങ്ങളാണ് കേരളവും ഗോവയും. അതുകൊണ്ടുതന്നെ മലയാളിയെന്ന നിലയിലും ഗോവ ഗവർണർ എന്ന നിലയിലും എനിക്ക് അദ്ദേഹത്തിൻ്റെ സ്ഥാനലബ്ധിയിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വത്തിക്കാനിൽ നിന്നുള്ള ഒമ്പതംഗ ഉന്നത പ്രതിനിധി സംഘത്തിന് ഗോവ രാജ്ഭവൻ സന്ദർശിച്ചപ്പോൾ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ഗവർണർ. ആഗോള ക്രൈസ്തവ സഭയ്ക്കുള്ള മലയാളികളുടെ ക്രിസ്മസ് സമ്മാനമാണ് നിയുക്ത കർദ്ദിനാൾ ജോർജ് ജേക്കബ് കൂവ്വക്കാട് എന്നും ഈ പദവിയിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കർദ്ദിനാൾമാരിലൊരാളാണ് അദ്ദേഹമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ഭാരതം ലോകത്തിന് നൽകിയ ആത്മീയ സമ്മാനമാണ് നിയുക്ത കർദ്ദിനാൾ ജോർജ് ജേക്കബ് കൂവ്വക്കാടെന്ന് വത്തിക്കാൻ സെക്രട്ടറിയേറ്റിൻ്റെ പ്രതിനിധിയായെത്തിയ കത്തോലിക്കാ സഭയിലെ മൂന്നാം സ്ഥാനീയനായനുമായ ആർച്ച് ബിഷപ്പ് എഡ്ഗർ പെനാപാറ പറഞ്ഞു. ഗോവ ആർച്ച് ബിഷപ്പ് ഫിലിപ്പ് നേരി, ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ റൊലാണ്ടസ് മക്രിക്കാസ് തുടങ്ങിയവർ സംസാരിച്ചു. പരിസ്ഥിതി വകുപ്പ് മന്ത്രി അലക്സ് സെക്വറിയയും വേദിയിൽ സന്നിഹിതനായിരുന്നു.
ആർച്ച് ബിഷപ്പുമാരായ ജോർജ് ജേക്കബ് കുവ്വക്കാട്, വത്തിക്കാൻ സെക്രട്ടറിയേറ്റിൻ്റെ പ്രതിനിധിയും കത്തോലിക്കാ സഭയിലെ മൂന്നാം സ്ഥാനീയനുമായ എഡ്ഗർ പെനാപാറ, സെൻ്റ് മേരി മേജർ ബസലിക്ക ആർച്ച് പ്രീസ്റ്റ് മോൺസിഞ്ഞോർ റൊലാണ്ടസ് മക്രിക്കാസ്, ഗോവ ആർച്ച് ബിഷപ്പ് ഫിലിപ്പ് നേരി ഫെറൗ, ഓക്സിലറി ബിഷപ്പ് സിമിയാവോ ഫെർണാണ്ടസ്, പ്രോട്ടോകോൾ ചീഫ് റെവ.മോൺസിഞ്ഞോർ ജാവിയർ ഫെർണാണ്ടസ്, സിറിയൻ കാത്തോലിക് സഭ പ്രൊകുറേറ്റർ മോൺസിഞ്ഞോർ ഫ്ലാവിയാനോ റാമി അൽ കബലാൻ എന്നിവരടങ്ങുന്ന ഒമ്പതംഗ സംഘമാണ് ഇന്ന് രാജ്ഭവൻ സന്ദർശിച്ചത്. മഹാത്മാ ഗാന്ധി, സ്വാമി വിവേകാനന്ദൻ, ബാലഗംഗാധര തിലകൻ, ചിന്മയാനന്ദ സ്വാമി, ആനി ബസൻ്റ് എന്നിവരുടെ ഭഗവത് ഗീത വ്യാഖ്യാനങ്ങളും വിശുദ്ധ കുരിശും നിലവിളക്കും നൽകിയാണ് ഗവർണർ അതിഥികളെ സ്വീകരിച്ചത്.
ഔദ്യോഗിക പ്രതിനിധി സംഘം കത്തോലിക്കാ സഭയുടെ പരമോന്നത പിതാവായ ഫ്രാൻസിസ് മാർപാപ്പ പ്രത്യേകമായി പ്രാർത്ഥിച്ച് കൊടുത്തയച്ച സമ്മാനങ്ങൾ ഗവർണർക്ക് സമ്മാനിച്ചു. ലോക സമാധാനത്തിന് വേണ്ടിയുള്ള സെൻ്റ് ഫ്രാൻസിസ് അസീസിയുടെ ക്രൂശിത രൂപവും പരിശുദ്ധ കന്യാമറിയത്തിൻ്റെ ശില്പവും രണ്ട് കൊന്തയും ആണ് മാർപാപ്പയിലൂടെ ചടങ്ങിൽ വെച്ച് നൽകപ്പെട്ടത്. തുടർന്ന് വത്തിക്കാൻ സംഘം ഗവർണറോടൊപ്പം രാജ്ഭവനിലെ ' ഔവർ ലേഡി ഓഫ് കേപ് ഓഫ് ബോൺ വോയേജ് ചർച്ച്' സന്ദർശിച്ചാണ് മടങ്ങിയത്. വത്തിക്കാനിൽ നിന്നുള്ള ഇത്തരമൊരു പ്രതിനിധി സംഘം സന്ദർശിച്ച ഇന്ത്യയിലെ ആദ്യ രാജ്ഭവനാണ് ഗോവയിലേത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |