പത്തനംതിട്ട: സന്നിധാനത്ത് നട തുറന്ന് ആദ്യ മൂന്ന് മണിക്കൂറിൽ ദർശനം നടത്തിയത് ഇരുപതിനായിരത്തിനടുത്ത് ഭക്തർ. 18,216 പേരാണ് ദർശനം നടത്തിയത്. ഇന്നലെ രാത്രി നട അടക്കുമ്പോൾ ശരംകുത്തിക്ക് താഴെ വരെ ഭക്തജനത്തിരക്കായിരുന്നു.
മണ്ഡല തീർത്ഥാടനം തുടങ്ങി ആദ്യ 12 ദിവസം 63.01 കോടി രൂപയാണ് നടവരവ്. കഴിഞ്ഞ വർഷത്തേക്കാൾ 15.89 കോടിയുടെ വർദ്ധനവാണ് ഇത്തവണയുണ്ടായത്. അപ്പം വില്പനവഴി 3.53 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 39 ലക്ഷം കൂടുതലാണിത്. അരവണ വില്പനയിലൂടെ 28.93 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ 9.53 കോടി കൂടുതലാണിത്.
തിരക്ക് വർദ്ധിച്ചിട്ടും സുഗമദർശനം ഉറപ്പാക്കാനായതാണ് നേട്ടത്തിന് കാരണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. പമ്പാനദിയിലെ തുണി ഉപേക്ഷിക്കൽ, മാളികപ്പുറത്തെ തേങ്ങ ഉരുട്ടൽ തുടങ്ങിയവ ആചാരങ്ങളുടെ ഭാഗമല്ലെന്ന് തന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഭക്തർക്കിടയിൽ ബോധവത്കരണം നടത്തും. ഇതിനായി ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്പോട്ട് ബുക്കിംഗ് പരമാവധി അനുവദിക്കും
വെർച്വൽ ക്യു വിജയകരമാണെന്നും സ്പോട്ട് ബുക്കിംഗ് വഴി പരമാവധി ഭക്തർക്ക് ദർശനം നൽകുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്പോട്ട് ബുക്കിംഗിന് പമ്പയിൽ മാത്രം എട്ട് കൗണ്ടറുകളുണ്ട്. ഇതിന് ആധാർ കാർഡ് കരുതണം. ഇതുവരെ പത്തുലക്ഷം തീർത്ഥാടകർ ദർശനം നടത്തി. ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ട വ്യാഴാഴ്ച 87,999 പേരെത്തി. ആചാരങ്ങൾ സംബന്ധിച്ച പ്രചാരണത്തിന്റെ ഭാഗമായി ആഗോള അയ്യപ്പസംഗമം ഡിസംബർ അവസാനവാരം നടത്തും. ബോർഡ് അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |