കോഴിക്കോട്: പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ നടത്തുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തുകളിലേക്കുള്ള പരാതികൾ ഡിസംബർ ആറു വരെ നൽകാം. ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളിലും പരാതികൾ സ്വീകരിക്കും. വ്യക്തികൾക്ക് നേരിട്ട് karuthal.kerala.gov.in എന്ന പേർട്ടൽ വഴി ഓൺലൈനായും പരാതികൾ നൽകാം. പോർട്ടലിലെ പബ്ലിക് ലോഗിൻ എന്നതിൽ ക്ലിക്ക് ചെയ്താണ് പരാതികൾ സമർപ്പിക്കേണ്ടത്. ലോഗിൻ ചെയ്ത ശേഷം പേര്, മൊബൈൽ നമ്പർ, അഡ്രസ്, താലൂക്ക്, ജില്ല തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകിയ ശേഷം പരാതിയും അനുബന്ധ രേഖകളും നൽകാൻ കഴിയും. ഒരു പരാതിയിൽ ഒന്നിൽ കൂടുതൽ വിഷയങ്ങൾ ഉൾപ്പെടുത്തരുത്.
കോഴിക്കോട് താലൂക്കിൽ ഡിസംബർ 9നും വടകരയിൽ 10 നും കൊയിലാണ്ടിയിൽ 12 നും താമരശ്ശേരിയിൽ 13 നുമാണ് അദാലത്തുകൾ നടക്കുക. അദാലത്തുകൾക്ക് മന്ത്രിമാരായ പി .എ. മുഹമ്മദ് റിയാസ്, എ .കെ .ശശീന്ദ്രൻ എന്നിവർ നേതൃത്വം നൽകും. അപേക്ഷകളിൽ ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളിൽ അദാലത്ത് ദിവസം മന്ത്രിമാർ തീരുമാനമെടുക്കും. ഭൂമി സംബന്ധമായ വിഷയങ്ങൾ, സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ, വയോജന സംരക്ഷണം, പട്ടികജാതിപട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം, പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻ കാർഡ് (മുൻഗണനാ കാർഡുകൾ, മുൻഗണനേതര കാർഡുകൾ ചികിത്സാ ആവശ്യങ്ങൾക്ക്), കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷ്വറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ, തണ്ണീർത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റൽ, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളാണ് അദാലത്തുകളിൽ പരിഗണിക്കുകയെന്ന് ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിംഗ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |