ആലപ്പുഴ: പത്താം ക്ലാസ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച രണ്ട് യുവാക്കൾക്കെതിരെ പോക്‌സോ കേസ്. രാത്രി വീട്ടിൽ അതിക്രമിച്ച് കയറിയതിന് മറ്റ് രണ്ടുപേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ശനിയാഴ്‌ച രാത്രി 12 മണിയോടെ ഹരിപ്പാട് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടികളെ കാണാനായാണ് പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന രണ്ട് ആൺകുട്ടികൾ വീട്ടിലെത്തിയത്. അതേസമയം, അവിടെയെത്തിയ പെൺകുട്ടികളുടെ കാമുകന്മാർ ഇവരെ കാണുകയും തമ്മിൽ തർക്കമുണ്ടാകുകയുമായിരുന്നു.
ബഹളം കേട്ട് വീട്ടുകാർ ഉണർന്നതോടെ നാലുപേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അതിനിടെ ഇതിലൊരാളെ വീട്ടുകാർ പിടികൂടി. ഇയാളെ ചോദ്യം ചെയ്‌ത പൊലീസ് മറ്റ് മൂന്നുപേരെയും കണ്ടെത്തി. വിശദാന്വേഷണത്തിൽ പെൺകുട്ടികൾ രണ്ട് വർഷമായി ലൈംഗിക ചൂഷണത്തിന് വിധേയമായിരുന്നതായി ബോദ്ധ്യപ്പെട്ടു.
പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ വീട്ടിൽ സഹപാഠിയായ വിദ്യാർത്ഥിനിയുമുണ്ടായിരുന്നു. ഇവരിലൊരാളുടെ ആൺസുഹൃത്തും കൂട്ടുകാരനുമാണ് രാത്രി വീട്ടിലെത്തിയത്. പിന്നാലെ പെൺകുട്ടികളുമായി രണ്ട് വർഷത്തോളം പരിചയമുള്ള 20ഉം 22ഉം വയസുള്ള രണ്ട് യുവാക്കളും വീട്ടിലെത്തി. ആൺകുട്ടികളും യുവാക്കളും പരസ്‌പരം കണ്ടതോടെയാണ് ബഹളമുണ്ടായതെന്ന് ഹരിപ്പാട് എസ്‌എച്ച്‌ഒ മുഹമ്മദ് ഷാഫി പറഞ്ഞു. പ്രതികൾക്കെതിരെ പോക്‌സോ കേസെടുത്തിട്ടുണ്ട്.
വീട്ടിൽ പെൺകുട്ടിയുടെ അമ്മയും അപ്പൂപ്പനും അമ്മുമ്മയുമാണ് ഉണ്ടായിരുന്നത്. ബഹളം കേട്ട് ഇവർ ഉണർന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. 22കാരനെയാണ് വീട്ടുകാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറിയത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതികളിലൊരാൾ പ്രായപൂർത്തി ആയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |