SignIn
Kerala Kaumudi Online
Tuesday, 21 January 2025 8.32 PM IST

ആർക്കും ഉപദ്രവമില്ല, കണ്ടാൽ സാധുവെന്ന് നാട്ടുകാർ; ലിജീഷ് മുമ്പും കവർച്ച നടത്തിയെന്ന് പൊലീസ്

Increase Font Size Decrease Font Size Print Page
lijeesh

കണ്ണൂർ: വീട് കുത്തിത്തുറന്ന് 300 പവൻ സ്വർണവും ഒരു കോടി രൂപയും കവർന്ന സംഭവത്തിൽ അറസ്റ്റിലായ ലിജീഷ് മുമ്പും മോഷണം നടത്തിയിരുന്നുവെന്ന് പൊലീസ്. കഴിഞ്ഞ വർഷം കണ്ണൂർ കീച്ചേരിയിൽ നടന്ന മോഷണത്തിലും ലിജീഷ് പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. അന്ന് പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.

ഇത്തവണ മോഷണം നടത്തിയപ്പോൾ പതിഞ്ഞ വിരലടയാളമാണ് ലിജീഷിനെ കുടുക്കിയത്. കീച്ചേരിയിൽ മോഷണം നടന്നപ്പോൾ പൊലീസിന് ലഭിച്ച വിരലടയാളവും വളപട്ടണത്ത് നിന്ന് ലഭിച്ച വിരലടയാളവും ഒരാളുടേതാണെന്ന് തെളിഞ്ഞതോടെയാണ് രണ്ടിനും പിന്നിൽ ലിജീഷ് ആണെന്ന് വ്യക്തമായത്. ലിജീഷ് മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

വളപട്ടണത്ത് മോഷണം നടന്ന അഷ്‌റഫിന്റെ വീടിന് തൊട്ടടുത്താണ് പ്രതിയായ ലിജീഷിന്റെ വീട്. വെൽഡിംഗ് തൊഴിലാളിയാണ് ഇയാൾ. നവംബർ 20നായിരുന്നു അരി വ്യാപാരിയായ അഷ്‌റഫിന്റെ വീട്ടിൽ മോഷണം നടന്നത്. 300 പവൻ സ്വർണവും ഒരു കോടി രൂപയും ആണ് കിടപ്പുമുറിയിലെ ലോക്കർ തകർത്ത് മോഷ്‌ടിച്ചത്. പരിശോധനയിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പരിശോധനയ്‌ക്കിടെ പൊലീസ് നായ മണംപിടിച്ച് പോയത് പ്രതിയുടെ വീടിന്റെ മുന്നിലൂടെയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി അഷ്‌റഫിന്റെ അയൽവാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. തുടർന്നാണ് ലിജീഷിനെ പിടികൂടിയത്. അഷ്‌റഫിന്റെ വിവരങ്ങളെല്ലാം അറിയുന്ന, വീടുമായി അടുത്ത ബന്ധമുള്ള ആളാണ് കവർച്ചയ്‌‌ക്ക് പിന്നിലെന്ന് പൊലീസ് ആദ്യം മുതലേ സംശയിച്ചിരുന്നു.

മൂന്ന് മാസം മുമ്പ് വിദേശത്ത് പോയി തിരിച്ചുവന്ന ലിജീഷ് അയൽപക്കത്തെ വീട്ടിൽ ജനൽ ഇളക്കിയാണ് മോഷണം നടത്തിയത്. കഴിഞ്ഞ വർഷം കീച്ചേരിയിൽ മോഷണം നടത്തിയതും ജനൽ ഗ്രിൽ ഇളക്കിയായിരുന്നു. കീച്ചേരിയിൽ നിന്ന് നാലര ലക്ഷം രൂപയും പതിനൊന്നര പവൻ സ്വർണവുമാണ് ലിജീഷ് കവർന്നത്.

ലീജീഷ് ഇത്തരത്തിൽ മോഷണം നടത്തിയെന്നറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാർ. കണ്ടാൽ സാധുവായ, ആരുമായും പ്രശ്‌നത്തിന് പോകാത്ത ഒരാൾ ഇത്രവലിയ മോഷണക്കേസിൽ അറസ്റ്റിലായതിന്റെ ആശ്ചര്യത്തിലാണ്. അടുത്തറിയുന്നവർക്ക് ചിലപ്പോൾ അയാളുടെ യഥാർത്ഥ സ്വഭാവം അറിയുമായിരിക്കുമെന്നും നാട്ടുകാർ പറഞ്ഞു.

സ്വന്തം വീടിനുള്ളിലെ കട്ടിലിന് അടിയിൽ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിലാണ് ലിജീഷ് 300 പവനും പണവും സൂക്ഷിച്ചത്. അഷ്റഫിന്റെ വീട്ടിൽ മോഷണം നടത്തിയതിനുശേഷം രണ്ടാം ദിവസം വീണ്ടും ലിജീഷ് എത്തിയത് സ്വർണവും ബാക്കിയുള്ള പണവും എടുക്കാനായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതിയെ പിടികൂടിയതിന് പിന്നാലെ വളപട്ടണം സ്റ്റേഷനിൽ ലഡു വിതരണം ചെയ്‌താണ് പൊലീസുകാർ ആഘോഷിച്ചത്. ഇത്രയും വലിയ മോഷണ കേസിലെ പ്രതിയെ തൊണ്ടിമുതൽ സഹിതം പിടികൂടാനായതിന്റെ ആശ്വാസത്തിലാണ് പൊലീസും നാട്ടുകാരും.

സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണറും വളപട്ടണം എസ്‌പിയും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. മുമ്പ് ഇതേ രീതിയിൽ കുറ്റം ചെയ്‌തിട്ടുള്ള ഒരാൾ തന്നെയാകാം പ്രതിയെന്ന് ആദ്യമേ സംശയമുണ്ടായിരുന്നു. തെളിയിക്കപ്പെടാത്ത കേസുകളിലെ സിസിടിവി ദൃശ്യങ്ങളും ഫിംഗർ പ്രിന്റും പരിശോധിച്ചു. ഒടുവിലാണ് അന്വേഷണം ലിജീഷിലേക്ക് എത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

TAGS: CASE DIARY, VALAPATTANAM ROBERRY, NEIGHBOUR ARRESTED, ACCUSED LIJEESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.