ആലപ്പുഴ: ദേശീയപാതയിൽ കളർകോട് ഭാഗത്ത് കാറും കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളായ കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആയുഷ്, ദേവാനന്ദ്, ഷെയ്ൻ, മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന ഗൗരീശങ്കർ, കൃഷ്ണദേവ്, ആൽബിൻ എന്നിവരെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 9.30 ഓടെ കളർകോട് ചങ്ങനാശേരി മുക്കിലായിരുന്നു അപകടം. ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചറും വണ്ടാനം ഭാഗത്തുനിന്നു ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന ടവേര കാറുമാണ് കൂട്ടിയിടിച്ചത്.
നിശ്ശേഷം തകർന്ന കാറിന്റെ മുൻ സീറ്റിലുണ്ടായിരുന്ന മൂന്നുപേരും പിൻസീറ്റിലുണ്ടായിരുന്ന രണ്ടുപേരുമാണ് മരിച്ചത്. മെഡിക്കൽ കോളേജിൽ നിന്ന് ആലപ്പുഴയിൽ സിനിമയ്ക്കായി കാറിൽ വരികയായിരുന്നു എട്ടംഗ സംഘമെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ ബസ് യാത്രക്കാരായ ചിലർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിനുള്ളിലുണ്ടായിരുന്നവരെ ഓടിക്കൂടിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. കുട്ടികളിൽ ഒരാളുടെ രണ്ട് കൈകളും അറ്റനിലയിലായിരുന്നു. കാറിൽ നിന്ന് പുറത്തെടുത്തപ്പോൾതന്നെ മൂന്നുപേർ മരിച്ച നിലയിലായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയശേഷമാണ് അഞ്ചുപേരുടെയും മരണം സ്ഥിരീകരിച്ചത്. അപകടസമയത്ത് നല്ല മഴയുണ്ടായിരുന്നു. കാർ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.
വൈറ്റിലയിൽ നിന്ന് കായംകുളത്തേക്ക് വന്ന കെ.എസ്.ആ|ർ.ടി.സി ബസും ആലപ്പുഴയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |