കൊച്ചി: കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച വിമാനവാഹിനി ഐ.എൻ.എസ് വിക്രാന്ത് പ്രവർത്തനസജ്ജമായെന്ന് ദക്ഷിണ നാവികത്താവളം മേധാവി വൈസ് അഡ്മിറൽ വി. ശ്രീനിവാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിക്രാന്തിനെ വൈകാതെ നാവികസേനയുടെ കപ്പൽ വ്യൂഹത്തിൽ ഔദ്യോഗികമായി ഉൾപ്പെടുത്തും.
പരീക്ഷണങ്ങളും ആയുധങ്ങളുൾപ്പെടെയുള്ള സംവിധാനങ്ങളും സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി. നാവികസേനാ കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്ക് കൂടുതൽ സൗകര്യം ഒരുക്കാൻ കൊച്ചിയിലെ ദക്ഷിണ നാവികത്താവളത്തിൽ നിർമ്മിക്കുന്ന പുതിയ ജെട്ടി ഫെബ്രുവരിയിൽ പ്രവർത്തനസജ്ജമാകും. ഹൈഡ്രജൻ ഇന്ധനമാക്കി ജലയാനങ്ങൾ നിർമ്മിക്കുന്ന കൊച്ചി കപ്പൽശാലയുടെ പദ്ധതിയിൽ നാവികസേനയ്‌ക്ക് താത്പര്യമുണ്ട്. സേനയ്‌ക്കാവശ്യമായ കപ്പലുകൾ ഹൈഡ്രജൻ ഇന്ധനമായി നിർമ്മിക്കാനുള്ള സാദ്ധ്യത പരിശോധിക്കുന്നുണ്ട്.
തീരത്തും കടലിലും സുരക്ഷ, ലഹരിവസ്‌തുക്കളുടെ കടത്ത്, കപ്പൽ റാഞ്ചൽ തുടങ്ങിയവ നേരിടുന്നതിൽ അതീവജാഗ്രത നാവികസേന പാലിക്കുന്നുണ്ട്. ലക്ഷദ്വപിന്റെ പ്രാധാന്യം കണക്കിലെടുത്ത് നാവിക വിമാനത്താവളമായ ഐ.എൻ.എസ് ജഡായു ഒരുവർഷം മുമ്പ് പ്രവർത്തനം ആരംഭിച്ചു. ജനങ്ങൾക്ക് ഗുണകരമായി എയർ സ്ട്രിപ്പ് സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന് പദ്ധതിയുണ്ട്. അനുമതികൾ ലഭിച്ചാൽ സേനയും പദ്ധതിയുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |