കൊച്ചി: കൊച്ചിയിൽ നിന്നും വിദേശത്തേക്ക് 2.5 കിലോഗ്രാം മെത്താംഫിറ്റാമിൻ ഹൈഡ്രോക്ലോറൈഡ് കടത്താൻ ശ്രമിച്ച പ്രതികൾക്ക് 11 വർഷം വീതം കഠിന തടവും 1,25,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് സ്വദേശികളായ ഫൈസൽ (40), അബ്‌ദുൾ സലാം (40) എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്.
2018 ഫെബ്രുവരിയിലാണ് സംസ്ഥാന ചരിത്രത്തിലെ വലുതും കോടികള്‍ വിലവരുന്നതുമായ സിന്തറ്റിക് മയക്കുമരുന്ന് വേട്ട എക്സൈസ് നടത്തിയത്. നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപത്ത് നിന്നും കാറിൽ തുണികൾ നിറച്ച ട്രോളി ബാഗിൽ അതിവിദഗ്ധമായി രഹസ്യ അറകൾ നിർമ്മിച്ചാണ് പ്രതികൾ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.
എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജി ലക്ഷ്മണന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സുലേഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം തന്നെ രൂപീകരിച്ചാണ് കേസിന്റെ അന്വേഷണം നടന്നത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.സുരേഷ് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി ജഡ്ജ് V.P.M സുരേഷ് ബാബുവാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജോളി ജോർജ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |