ഇരിങ്ങാലക്കുട : ആളൂർ പഞ്ഞപ്പിള്ളിയിൽ വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന കാപ്പ പ്രകാരം നാടുകടത്തപ്പെട്ട പ്രതിയടക്കം മൂന്നുപേർ അറസ്റ്റിൽ. കൊലപാതകം, പൊലീസുകാരന് നേർക്ക് ആക്രമണം എന്നിങ്ങനെ നിരവധി കേസുകളിലെ പ്രതിയും കാപ്പ പ്രകാരം നാടുകടത്തപ്പെട്ട ചേർപ്പ് സ്വദേശി മിജോ ജോസ്, കവർച്ചാകേസടക്കം നിരവധി കേസുകളിലെ പ്രതിയായ പുതുക്കാട് പൊലീസ് സ്റ്റേഷൻ റൗഡി കല്ലൂർ സ്വദേശി അനീഷ് എന്ന പാമ്പ് അനീഷ്, ഊരകം സ്വദേശി സതീഷ് ബാബു എന്നിവരാണ് അറസ്റ്റിലായത്. സതീഷ് ബാബുവാണ് ഒരു മാസം മുൻപ് ഈ വീട് വാടകയ്ക്ക് എടുത്തത്. കമ്പം, തേനി എന്നീ സ്ഥലങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് ചെറിയ പായ്ക്കറ്റുകളിലാക്കി വിൽപ്പന നടത്തി വരികയായിരുന്നു. പ്രതികളിൽ നിന്ന് 1.660 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. റൂറൽ ഡി.പി.സിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ മാള സി.ഐ: സജിൻ ശശി, ആളൂർ എസ്.ഐ:മാരായ സുബിന്ത്, പ്രമോദ്, രാധാകൃഷ്ണൻ, ചേർപ്പ് എസ്.ഐ: പ്രദീപൻ, സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ: ടി.ആർ. ബാബു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ചാലക്കുടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |