ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി ആരോപണത്തിലെ എസ്.എഫ്.ഐ.ഒ അന്വേഷണം ചട്ടവിരുദ്ധമാണെന്ന് കരിമണൽ കമ്പനി ആയ സി.എം.ആർ.എൽ ഡൽഹി ഹൈക്കോടതിയിൽ.
ഇന്നലെ അന്തിമവാദത്തിൽ, ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് കമ്മിഷൻ തീർപ്പാക്കിയ വിഷയത്തിൽ മറ്റ് അന്വേഷണങ്ങൾ സാദ്ധ്യമല്ലെന്ന് കമ്പനി ബോധിപ്പിച്ചു. കമ്മിഷന്റെ പക്കലുള്ള രേഖകൾ അന്വേഷണ ഏജൻസികൾക്ക് കൈമാറരുത്.
ബി.ജെ.പി നേതാവും അഭിഭാഷകനുമായ ഷോൺ ജോർജിന്റെ പരാതിയിലാണ് അന്വേഷണം.
വിഷയവുമായി ഒരു ബന്ധവുമില്ലാത്ത ഷോൺ ജോർജിന് രേഖകൾ എങ്ങനെ കിട്ടിയെന്നും സി.എം.ആർ.എൽ ചോദിച്ചു. ഇ.ഡിയുടെയും എസ്.എഫ്.ഐ.ഒയുടെയും അന്വേഷണം റദ്ദാക്കണമെന്ന സി.എം.ആർ.എല്ലിന്റെ ഹർജിയാണ് ഡൽഹി ഹൈക്കോടതിക്ക് മുന്നിലുള്ളത്. ജസ്റ്റിസ് ചന്ദ്രധാരി സിംഗിന്റെ സിംഗിൾ ബെഞ്ചിൽ തിങ്കളാഴ്ച വാദം പുനരാരംഭിക്കും.
എസ്.എഫ്.ഐ.ഒ അന്വേഷണം അന്തിമഘട്ടത്തിലെന്ന് ഡൽഹിയിലെ രജിസ്ട്രാർ ഒഫ് കമ്പനീസ് ആയ പ്രണയ് ചതുർവേദി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. രണ്ടാഴ്ച്ചയ്‌ക്കകം അന്വേഷണ റിപ്പോർട്ട് കേന്ദ്രസർക്കാരിന് കൈമാറുമെന്ന് അറിയിച്ചു.
വീണാ വിജയൻ അടക്കം 20 പേരുടെ മൊഴി രേഖപ്പെടുത്തി. റിപ്പോർട്ട് കേന്ദ്രം പരിശോധിച്ച് നിയമോപദേശം തേടും. പ്രോസിക്യൂഷൻ വേണമെന്ന് കേന്ദ്രത്തിന് ബോദ്ധ്യപ്പെട്ടാൽ, കമ്പനീസ് ആക്‌ട് പ്രകാരം നടപടി നിർദ്ദേശിക്കാം. ഹർജിയിൽ മെറിറ്രില്ലെന്നും തള്ളണമെന്നും എസ്.എഫ്.ഐ.ഒ ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |