മലബാർ മിൽമയ്ക്ക് നേട്ടങ്ങളുടെ സുവർണകാലമെന്ന് കെ.എസ് മണി
കോഴിക്കോട്: അഞ്ച് വർഷത്തിനിടെ മലബാർ മിൽമ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി. കേരള സർക്കാരിന്റെയും മലബാർ മിൽമയുടെയും അഭിമാന പദ്ധതിയായ മലപ്പുറം മൂർക്കനാട്ടെ പാൽപ്പൊടി നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം 24ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 131.03 കോടി രൂപയാണ് മുതൽമുടക്ക്.
പ്രവർത്തനമികവിനൊപ്പം നിരവധി അംഗീകാരങ്ങളും മലബാർ മിൽമയ്ക്ക് ലഭിച്ചു. അഞ്ച് വർഷത്തിനിടെ വാർഷിക വിറ്റുവരവ് 48ശതമാനം വർദ്ധനയോടെ 1581.23 കോടി രൂപയിലെത്തി. 2019-20 സാമ്പത്തിക വർഷം മുതൽ 2023-24 സാമ്പത്തിക വർഷം വരെ 5091.7കോടി രൂപയാണ് മലബാർ മിൽമ പാൽവിലയായി ക്ഷീര കർഷകർക്ക് ക്ഷീര സംഘങ്ങളിലൂടെ നൽകിയത്. 2019ൽ 868.3 കോടി പാൽവിലയായി നൽകിയിരുന്ന സ്ഥാനത്ത് ഇത്തവണ 1145.5 കോടി രൂപയാണ് കൈമാറിയത്. അധിക പാൽവിലയായി 110 കോടി രൂപയും കർഷകർക്ക് നൽകി.
പ്രതിദിന പാൽ സംഭരണത്തിൽ 4.47 ശതമാനം വർദ്ധന ഇക്കാലയളവിൽ നേടാനായി. സംസ്ഥാന തലത്തിൽ ഇത് 0.22 ശതമാനം മാത്രമാണ്. പാൽ സംഭരണം ഇക്കാലയളവിൽ 6,23,496 ലിറ്ററിൽ നിന്ന് 6,51,339 ലിറ്ററായി വർദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മലബാർ മിൽമ മാനേജിംഗ് ഡയറക്ടർ കെ.സി ജെയിംസും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |