സോൾ: ദക്ഷിണ കൊറിയയിൽ പ്രസിഡന്റ് യൂൻ സുക് യോളിനെതിരെ നടന്ന ഇംപീച്ച്മെന്റ് നീക്കം പരാജയം. യൂനിന്റെ പീപ്പിൾ പവർ പാർട്ടിയിലെ മൂന്ന് അംഗങ്ങൾ ഒഴികെ 105 പേരും ഇന്നലെ പാർലമെന്റിൽ നടന്ന ഇംപീച്ച്മെന്റ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതാണ് പ്രസിഡന്റിന് തുണയായത്. 300 അംഗ പാർലമെന്റിൽ പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിക്കാണ് ഭൂരിപക്ഷം (170 സീറ്റ്). മറ്റ് അഞ്ച് പാർട്ടികളും കൂടി ചേരുമ്പോൾ പ്രതിപക്ഷത്ത് ആകെ 192 എം.പിമാരുണ്ട്. ഇംപീച്ച്മെന്റ് വോട്ട് പാസാകാൻ 200 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. അതേ സമയം, യൂനിനെ പുറത്താക്കണമെന്ന് കാട്ടി പതിനായിരങ്ങൾ തെരുവിൽ പ്രതിഷേധിച്ചു.
രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചതോടെയാണ് യൂനിനെതിരെ ഇംപീച്ച്മെന്റ് നീക്കം തുടങ്ങിയത്. ചൊവ്വാഴ്ച രാത്രി അപ്രതീക്ഷിതമായി പട്ടാള നിയമം പ്രഖ്യാപിച്ച യൂൻ, സമ്മർദ്ദം ശക്തമായതോടെ ആറ് മണിക്കൂറിനുള്ളിൽ നിയമം പിൻവലിച്ചു. പട്ടാള നിയമം ഏർപ്പെടുത്തിയതിന് യൂൻ ഇന്നലെ ക്ഷമാപണം നടത്തിയിരുന്നു.
പ്രതിപക്ഷ പാർട്ടികൾ ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും ഭരണത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നെന്നും ആരോപിച്ചായിരുന്നു യൂൻ പട്ടാള നിയമം ഏർപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |