ഫരീദാബാദ്: റിട്ട. ജഡ്ജിനും ഭാര്യയ്ക്കും ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയ ശേഷം ആഭരണങ്ങളും പണവുമായി കടന്ന് വീട്ടുജോലിക്കാരൻ. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം.
സെഷൻസ് ജഡ്ജിയായിരുന്ന വീരേന്ദ്ര പ്രസാദിന്റെ വീട്ടിലാണ് കവർച്ച നടന്നത്.
നേപ്പാൾ സ്വദേശിയായ രാജു ഥാപ്പ ദമ്പതികളുടെ ഉച്ചഭക്ഷണത്തിൽ വിഷം കലർത്തി അബോധാവസ്ഥയിലാക്കി. പല തവണ വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതോടെ വീരേന്ദ്ര പ്രസാദിന്റെ മകൻ അയൽവാസികളെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ
ഇരുവരെയും ബോധരഹിതരായ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരും അപകടനില തരണം ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.
വീട്ടിൽ നിന്ന് ആഭരണങ്ങളും പണവും സി.സി ടിവി റെക്കാഡറുമായാണ് ജോലിക്കാരൻ കടന്നത്. പ്രതിയെ പിടികൂടാൻ മൂന്ന് അന്വേഷണ സംഘങ്ങളെ രൂപീകരിച്ചു. പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.
സെപ്തംബർ 30നാണ് വീരേന്ദ്ര പ്രസാദ് ശർമ സെഷൻസ് ജഡ്ജിയായി വിരമിച്ചത്. ഒക്‌ടോബർ അവസാനം മുതൽ ഭാര്യയ്‌ക്കൊപ്പം ഫരീദാബാദിലാണ് താമസം. രാജു ഥാപ്പ ഏതാനും മാസങ്ങൾക്ക് മുമ്പാണ് ജോലിക്കെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |