ന്യൂഡൽഹി : നവീൻ ബാബുവിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്ക് ബന്ധമുണ്ടെന്ന് പി.വി. അൻവർ എം.എൽ.എ ആരോപിച്ചു. അതിന്റെ തെളിവാണ് പോസ്റ്റ്മോർട്ടം - ഇൻക്വസ്റ്റ് റിപ്പോർട്ടുകളിലെ വൈരുദ്ധ്യം. എ.ഡി.എമ്മുമായി സംസാരിച്ചിട്ടില്ലെന്ന ശശിയുടെ വാദം കളവാണ്. ഒരു പെട്രോൾ പമ്പ് വിഷയം മാത്രമാണോ ഉണ്ടായിരുന്നത്? എ.ഡി.എമ്മിന് മേൽ കൂടുതൽ സമ്മർദമുണ്ടായിരുന്നോ ? ഇൻക്വസ്റ്റ് റിപ്പോർട്ടിനെ കുറിച്ച് എന്താണ് ശശിക്ക് പറയാനുള്ളത്? ആട് വിഷം കഴിച്ചു ചത്തു എന്നതുപോലെ ശശി ചിരിച്ചു തള്ളുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലെ പല പമ്പുകളുടെയും ബിനാമി ശശിയാണെന്ന് താൻ മുൻപ് പറഞ്ഞിരുന്നു. സ്വർണം പൊട്ടിക്കലിലും പി. ശശിക്ക് പങ്കുണ്ടെന്ന് ആരോപിച്ചെങ്കിലും എന്തുകൊണ്ട് തനിക്കെതിരെ കേസെടുക്കുന്നില്ല?
തിരിമറി നടന്നു
കുടുംബത്തെ അറിയിക്കുന്നതിന് മുൻപ് ഇൻക്വസ്റ്റ് നടത്തി. ബന്ധുക്കൾ എത്തുന്നതിനു മുൻപ് പോസ്റ്റ്മോർട്ടം പൂർത്തിയായി. വസ്ത്രം ഉണക്കാനിടുന്ന കയറിൽ തൂങ്ങിമരിച്ചു എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. 55 കിലോ ഭാരമുള്ള മനുഷ്യൻ ഇത്തരം കയറിൽ തൂങ്ങി നിൽക്കുമെന്നത് അവിശ്വസനീയമാണ്. അടിവസ്ത്രത്തിൽ രക്തമുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജിയിൽ കക്ഷി ചേരും.
അൻവറിന്റേത് പുതിയ തലക്കെട്ടുകൾ സൃഷ്‌ടിക്കാനുള്ള ശ്രമമാണ്. പി. ശശിയുടെ പേരല്ലേ പറഞ്ഞുള്ളൂ, മുഖ്യമന്ത്രിയുടെ പേര് പറഞ്ഞില്ലല്ലോ
- എ. വിജയരാഘവൻ,
സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |