SignIn
Kerala Kaumudi Online
Thursday, 23 January 2025 7.25 PM IST

''എന്റെ അപ്പച്ചനെ പോലുള്ള രാജാസാറിൽ നിന്ന് വന്ന അഭിപ്രായം മനസിൽ ഭയങ്കര വിഷമമുണ്ടാക്കി, ശബ്‌ദം നഷ്‌ടപ്പെട്ടു''

Increase Font Size Decrease Font Size Print Page
minmini-ilayaraja

കരിയറിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുമ്പോൾ ശബ്‌ദം നഷ്‌ടപ്പെടാൻ ഇടയായ സംഭവത്തെ കുറിച്ച് കൂടുതൽ വ്യക്തതയുമായി ഗായിക മിൻമിനി. ഇളയരാജയിൽ നിന്ന് കേൾക്കേണ്ടി വന്ന ഒരു ശകാരത്തെ തുടർന്നുണ്ടായ ആഘാതമാണ് തനിക്ക് ഈ അവസ്ഥ നേരിടാൻ കാരണമെന്ന് മിൻമിനി പറയുന്നു.

മിൻമിനിയുടെ വാക്കുകൾ-

''രാജാ സാറിന്റെ വാക്ക് എന്നെ എത്രമാത്രം തളർത്തി എന്ന് അറിയണമെങ്കിൽ എന്റെ വീടിന്റെ പഴയ അവസ്ഥ കൂടി അറിയണം. എനിക്ക് മൂന്ന് സഹോദരിമാരാണ്. അപ്പച്ചൻ ഒരു കമ്പനി ജീവനക്കാരനായിരുന്നു. ഞാൻ പത്താം ക്ളാസ് ആയപ്പോൾ അപ്പച്ചൻ റിട്ടയേർഡ് ആയി. ഞങ്ങളുടെ വീടിന്റെ വരുമാനം എന്ന് പറയുന്നത് എന്റെ പാട്ടായിരുന്നു. അങ്ങനെയാണ് കുടുംബം കഴിഞ്ഞുകൊണ്ടിരുന്നത്. വലിയ തുകയൊന്നും ആയിരുന്നില്ലെങ്കിലും എല്ലാ ദിവസവും ഗാനമേളകളുണ്ടായിരുന്നു. എന്നാലും 300 രൂപയിൽ കൂടിയ പേയ്‌മെന്റ് എന്റെ നാട്ടിൽ നിന്നും കിട്ടിയിട്ടില്ല. ആ അവസ്ഥയിലാണ് ചെന്നൈയിലേക്ക് പോകുന്നത്.

രാജാസാറിന്റെ അടുത്ത് ചാൻസ് കിട്ടി. അന്നുമുതൽ എത്രനാൾ ഞാൻ രാജാ സാറിന് വേണ്ടി പാടിയോ അത്രയും നാൾ 1500 രൂപയാണ് എനിക്ക് കിട്ടികൊണ്ടിരുന്നത്. ചേച്ചിയുടെ കല്യാണം കഴിഞ്ഞുണ്ടായ കുറച്ചു ബാധ്യതകൾ അങ്ങനെ തീർത്തു. ഒരു സ്‌റ്റുഡിയോയിൽ മാത്രം പാടിയാൽ തീരുന്നതായിരുന്നില്ല എന്റെ ഉത്തരവാദിത്തങ്ങൾ. ആ സമയത്ത് ദേവാ സാറിന്റെയും വിദ്യാസാഗറിന്റെയും കീരവാണി സാറിന്റെയുമൊക്കെ ഒത്തിരി പാട്ടുകൾ പാടിയിട്ടുണ്ട്. ഇതൊന്നും രാജാ സാർ അറിയുന്നുണ്ടായിരുന്നില്ല. അറിഞ്ഞത് ചിന്ന ചിന്ന ആസൈ പാടിയപ്പോഴാണ്.

ആ പാട്ട് ഹിറ്റായിക്കൊണ്ടിരിക്കുന്ന സമയം, രാജാ സാറിന്റെ താലാട്ട് എന്ന ചിത്രത്തിന്റെ റെക്കോർഡിംഗ് എ.വി.എം. ആർ.ആർ സ്റ്റുഡിയോയിൽ നടക്കുകയാണ്. ടേക്ക് എടുക്കുന്നതിന് മുമ്പ് സാർ ചെറിയ കറക്ഷൻസ് പറഞ്ഞുതരാൻ വന്നു. ഗായകൻ മനോ അണ്ണനും അവിടെയുണ്ടായിരുന്നു. കറക്ഷനുകളൊക്കെ പറഞ്ഞുതന്നിട്ട് സാർ തിരിച്ചുപോയി. പക്ഷേ മുറിയുടെ വാതിലിന്റെ അടുത്തുവരെ പോയിട്ട് തിരിച്ചുവന്നു. എന്നിട്ട് പറഞ്ഞു, നീ എന്തിനാണ് അവിടെയും ഇവിടെയുമെല്ലാം പോയി പാടുന്നത്, ഇവിടെ മാത്രം പാടിയാൽ മതി.

അതെനിക്ക് ഭയങ്കര ഷോക്കായിപ്പോയി. ഞാനവിടെ നിന്ന് കരയുകയാണ്. മൈക്കെല്ലാം ഓണാണ്. മനോ അണ്ണൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഒരാൾ എഴുന്നേറ്റു വന്നു. കീ ബോർഡ് ചെയ്തിരുന്ന അന്തരിച്ച വിജി മാനുവൽ അങ്കിളായിരുന്നു അത്. കരയരുതെന്നും വെറുതെ പറഞ്ഞതായിരിക്കുമെന്നും പറഞ്ഞു. പക്ഷേ ഈ സംഭവം ശബ്ദം പോകത്തക്ക രീതിയിലുള്ള ഷോക്കായിരുന്നോ എന്ന് അറിയില്ല. ഉള്ളിലെവിടെയോ വിഷമമായി കിടന്നിരിക്കാം. ഈ സംഭവത്തിന് ശേഷം പാടാൻ ഇളയരാജ വിളിച്ചിട്ടില്ല.

രാജാ സാറിനോട് വെറുപ്പോ വിദ്വേഷമോ ഒന്നുമില്ല. പക്ഷേ ഞാൻ എന്ന കുഞ്ഞുവ്യക്തി ഏത് അവസ്ഥയിലായിരുന്നെന്ന് സാറിന് അറിയില്ല. നീ പാടണ്ട എന്ന് പറയുമ്പോൾ ഇത്രയും ഭാരങ്ങളുള്ള ആൾ എന്ത് ചെയ്യണം. എന്റെ അപ്പച്ചനെ പോലുള്ള ഒരാളാണ് രാജാ സാർ. അദ്ദേഹത്തിന്റെ അഭിപ്രായം അത്രമാത്രം എന്നെ സ്പർശിച്ചു. എന്റെ മനസിൽ അത്രത്തോളം വിഷമമുണ്ടാക്കി എന്ന് ഞാൻ പോലും അറിയുന്നില്ല.''

TAGS: MINMINI, SINGER, ILAYARAJA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.