കൊച്ചി: അവിഹിത ബന്ധമുള്ള ആൾക്കൊപ്പം ഭാര്യ പോയതിന് നഷ്ടപരിഹാരം ലഭിക്കാൻ ഭർത്താവിന് നിയമപരമായ അർഹതയില്ലെന്ന് ഹൈക്കോടതി. അവിഹിത ബന്ധം വിവാഹ മോചനത്തിന് കാരണമാണെങ്കിലും നഷ്ടപരിഹാരം നൽകാനാവില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി. മറ്റൊരാൾക്കൊപ്പം ഭാര്യ ഒളിച്ചോടിയതിനെ തുടർന്നുണ്ടായ മനോവ്യഥയ്‌ക്കും മാനഹാനിക്കും ഭർത്താവിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന തിരുവനന്തപുരം കുടുംബ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഭാര്യ സമർപ്പിച്ച അപ്പീൽ ഹർജി തീർപ്പാക്കിയാണ് കോടതി നിരീക്ഷണം.
അവിഹിതബന്ധമുണ്ടായിരുന്ന ആൾക്കൊപ്പം ഭാര്യ രേഖകളും സ്വർണാഭരണങ്ങളുമായി വീടുവിട്ടു പോയെന്നായിരുന്നു ഭർത്താവിന്റെ പരാതി. 20 ലക്ഷം രൂപ നഷ്ടപരിഹാരത്തിനു പുറമെ, സ്വർണവും പണവും തിരിച്ചു നൽകണമെന്നുമായിരുന്നു ആവശ്യം.
ഭർത്താവിന്റെയും മാതാപിതാക്കളുടെയും അവഹേളനം മൂലമാണ് വീടുവിട്ടതെന്നാണ് ഭാര്യയുടെ ആരോപണം. വിവാഹജീവിതത്തിലെ വിശ്വാസത്തിന്റെ ലംഘനമായി കണക്കാക്കാമെന്നല്ലാതെ അവിഹിതബന്ധം ഭാരതീയ ന്യായസംഹിത പ്രകാരം കുറ്റകരമല്ല. സ്ത്രീയുടെ ലൈംഗികത ഭർത്താവിന്റെ സ്വത്താണെന്ന് കരുതുന്നതാണ് തെറ്റെന്നും കോടതി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |