സോൾ: ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു. 300 അംഗ പാർലമെന്റിൽ 204 അംഗങ്ങൾ ഇംപീച്ച്‌മെന്റിന് അനുകൂലമായി വോട്ട് ചെയ്തു. ഇംപീച്ച്മെന്റ് വോട്ട് പാസാകാൻ 200 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചതാണ് യൂനിനെതിരെ ഇംപീച്ച്മെന്റിന് കാരണമായത്.
അപ്രതീക്ഷിതമായി പട്ടാള നിയമം പ്രഖ്യാപിച്ച യൂൻ, സമ്മർദ്ദം ശക്തമായതോടെ ആറ് മണിക്കൂറിനുള്ളിൽ നിയമം പിൻവലിച്ചിരുന്നു. പട്ടാള നിയമം ഏർപ്പെടുത്തിയതിന് യൂൻ ക്ഷമാപണം നടത്തുകയും ചെയ്തു. പ്രതിപക്ഷ പാർട്ടികൾ ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും ഭരണത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നെന്നും ആരോപിച്ചായിരുന്നു യൂൻ രാജ്യത്ത് പട്ടാള നിയമം ഏർപ്പെടുത്തിയത്. ഇത് ദക്ഷിണ കൊറിയയിൽ വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.
യൂൻ ഓഫീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട സാഹചര്യത്തിൽ പ്രധാനമന്ത്രി ഹാൻ ഡക്ക് സോ ദക്ഷിണ കൊറിയയുടെ ആക്‌ടിംഗ് പ്രസിഡന്റായി ചുമതലയേൽക്കും. ദക്ഷിണ കൊറിയയുടെ ഭരണഘടനാ കോടതിയായിരിക്കും യൂനിന്റെ ഭാവി നിർണയിക്കുക 180 ദിവസത്തിനകം റൂളിംഗ് നടപ്പാക്കും. കോടതി ഇംപീച്ച്‌മെന്റിന് അംഗീകാരം നൽകിയാൽ ദക്ഷിണ കൊറിയയിൽ പുറത്താക്കപ്പെടുന്ന രണ്ടാമത്തെ പ്രസിഡന്റായി യൂൻ മാറും.
കഴിഞ്ഞയാഴ്‌ച യൂൻ സുക് യോളിനെതിരെ നടന്ന ഇംപീച്ച്മെന്റ് നീക്കം പരാജയപ്പെട്ടിരുന്നു. യൂനിന്റെ പീപ്പിൾ പവർ പാർട്ടിയിലെ മൂന്ന് അംഗങ്ങൾ ഒഴികെ 105 പേരും പാർലമെന്റിൽ നടന്ന ഇംപീച്ച്മെന്റ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതാണ് പ്രസിഡന്റിന് തുണയായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |