SignIn
Kerala Kaumudi Online
Monday, 17 February 2025 12.52 AM IST

പെരിയ ഇരട്ടക്കൊലക്കേസ്; 'പ്രതികളെ രക്ഷിക്കാൻ പൊതുഖജനാവിൽ നിന്ന് ചെലവഴിച്ച ഒരുകോടി രൂപ സിപിഎം തിരിച്ചടയ്ക്കണം'

Increase Font Size Decrease Font Size Print Page
v-d-satheesan

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ 14 പ്രതികള്‍ കുറ്റക്കാരാണെന്ന സി.ബി.ഐ കോടതി വിധി ആശ്വാസം പകരുന്നതും നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രണ്ടു ചെറുപ്പക്കാരെയാണ് ഒരു കാരണവും ഇല്ലാതെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിലൂടെ രണ്ടു കുടുംബങ്ങളെയാണ് ക്രിമിനലുകള്‍ അനാഥമാക്കിയത്. കൊലപാതകം നടത്തിയതും അതു ചെയ്യിച്ചതും സി.പി.എമ്മാണെന്നും വി ഡി സതീശൻ ആരോപിച്ചു. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും സി.പി.എമ്മുമാണ്. അതിനു വേണ്ടി പൊതുജനങ്ങളുടെ നികുതിപ്പണം പോലും ഉപയോഗിച്ചു. കുറ്റകരമായ ഗൂഢാലോചനയാണ് കൊലപാതകത്തിനു പിന്നില്‍ സി.പി.എം നടത്തിയത്. കൊല്ലേണ്ടത് ആരൊക്കെയെന്നു തീരുമാനിച്ചത് സി.പി.എമ്മാണ്. എങ്ങനെ കൊല്ലണമെന്നും കൊലപാതകത്തിനുശേഷം പ്രതികളെ എവിടെ ഒളിപ്പിക്കണമെന്നും തീരുമാനിച്ചതും ഒളിപ്പിച്ചതും തെളിവുകള്‍ നശിപ്പിച്ചതും ആയുധങ്ങള്‍ ഒളിപ്പിച്ചുവച്ചതും സി.പി.എമ്മാണ്.

അവരാണ് കേരളം ഭരിക്കുന്നത്. പ്രതികളെ രക്ഷിക്കുന്നതിനു വേണ്ടി സര്‍ക്കാരാണ് പൊലീസിനെ ദുരുപയോഗം ചെയ്തത്. സി.ബി.ഐ വരാതിരിക്കാന്‍ നികുതി പണത്തില്‍ നിന്നും ഒരു കോടിയോളം രൂപ ചെലവഴിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. രണ്ടു ചെറുപ്പക്കാരെ ഗൂഡാലോചന നടത്തി ക്രൂരമായി കൊല ചെയ്ത് പ്രതികളെ ഒളിപ്പിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണല്ലോ ഭരിക്കുന്നതെന്ന് ഓര്‍ത്ത് കേരളം ലജ്ജിച്ച് തല താഴ്ത്തും.

പത്ത് പ്രതികള്‍ കുറ്റക്കാരല്ലെന്നു കണ്ടെത്തിയ വിധിക്കെതിരെ കുടുംബവുമായി ആലോചിച്ച് അപ്പീല്‍ നല്‍കും. കോണ്‍ഗ്രസ് പാര്‍ട്ടിയും ശത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബവും നടത്തിയ പോരാട്ടത്തിന്റെ ധാര്‍മ്മിക വിജയമാണ് കോടതി വിധി. പ്രതികളെ രക്ഷിക്കുന്നതിനു വേണ്ടി പൊതുഖജനാവില്‍ നിന്നും ചെലവഴിച്ച ഒരു കോടിയോളം രൂപ സി.പി.എം സംസ്ഥാന കമ്മിറ്റി സര്‍ക്കാരിലേക്ക് അടയ്ക്കണം. ക്രൂരമായ ഇരട്ടക്കൊലപാതകം നടന്നിട്ടും പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയും പാര്‍ട്ടിയും ജനങ്ങളോട് ക്ഷമാപണം നടത്തണം.

ഇത്തരം കൊലപാതകങ്ങള്‍ നമ്മുടെ കേരളത്തില്‍ തുടരാന്‍ പാടില്ല. എന്ത് ക്രൂരത ചെയ്താലും അതിന് കുടപിടിച്ചു കൊടുക്കുന്ന സംവിധാനങ്ങളായി നീതിന്യായ വ്യവസ്ഥയും പൊലീസും മാറാന്‍ പാടില്ല. അതിനൊക്കെ എതിരാണ് ഈ കോടതി വിധി. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് സി.പി.എം പറഞ്ഞതിലൂടെ ആരാണ് പ്രതികളെ രക്ഷിക്കുന്നതെന്നു വ്യക്തമായി. ക്രിമിനല്‍ കേസില്‍ വാദിയാകേണ്ട സര്‍ക്കാര്‍ തന്നെയാണ് പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ സന്തോഷിക്കേണ്ടതിനു പകരം ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ അപ്പീല്‍ നല്‍കുമെന്ന് പറയുന്നത് ക്രിമിനലുകളെ പരസ്യമായി സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം എന്ന് ഒന്നു കൂടി പുരപ്പുറത്തു കയറി വിളിച്ചു പറയുകയാണ്.

പൊലീസില്‍ നിന്നും നീതി കിട്ടില്ലെന്നു വ്യക്തമായതോടെയാണ് കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. പൊലീസ് അന്വേഷണമായിരുന്നെങ്കില്‍ സാക്ഷികള്‍ കൂറുമാറിയേനെ. പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ആര്‍ക്കും ആരെയും കൊല്ലാമെന്ന സന്ദേശമാകും നല്‍കുക. കൊല്ലപ്പെട്ട ചെറുപ്പക്കാര്‍ എന്തു തെറ്റാണ് ചെയ്തത്. എത്ര തവണ പോയാലും കുടുംബാഗങ്ങളെ ആശ്വസിപ്പിക്കാനാകില്ല. തീവ്രവാദി സംഘടനകളെക്കാള്‍ മോശമായ രീതിയിലാണ് സി.പി.എം എതിരാളികളെ വകവരുത്തുന്നത്.

തീവ്രവാദി സംഘടനകള്‍ ഒരു വെട്ടിനോ ഒരു ബുളളറ്റിനോ ആണ് എതിരാളികളെ കൊല്ലുന്നത്. എന്നാല്‍ സി.പി.എം കൊലപാതകം ആസൂത്രണം ചെയ്ത് മുഖം വികൃതമാക്കിയാണ് കൊല്ലുന്നത്. മുഖം കണ്ടാല്‍ കുടുംബാംഗങ്ങള്‍ പോലും തിരിച്ചറിയരുതെന്ന നിര്‍ദ്ദേശമാണ് സി.പി.എം നേതൃത്വം ടി.പിയുടെ കൊലപാതകത്തില്‍ ഉള്‍പ്പെടെ നല്‍കിയത്. കുടുംബത്തിന് നീതി വാങ്ങിക്കൊടുക്കുന്നതുവരെ കോണ്‍ഗ്രസ് അവര്‍ക്കൊപ്പമുണ്ടാകും'- വി ഡി സതീശൻ വ്യക്തമാക്കി.

TAGS: V D SATHEESAN, PERIYA MURDER CASE, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.