തിരുവനന്തപുരം: താൻ മുഖ്യമന്ത്രിയാകാൻ തീരുമാനിച്ചിറങ്ങിയാൽ യുഡിഎഫ് തിരിച്ചു വരില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അങ്ങനെ ആയാൽ അതിന്റെ പിറകെയെ താൻ പോകൂ. അങ്ങനെയുണ്ടാകില്ല. തനിക്ക് ഒരു ലക്ഷ്യമെയുള്ളു. യുഡിഎഫിനെ തിരിച്ചു കൊണ്ടുവരിക. പോയ വർഷത്തെ മുണ്ടക്കൈ ചൂരൽമല ദുരന്തം വലിയ വേദനയുണ്ടാക്കി. പുതുവർഷം തിരഞ്ഞെടുപ്പുവർഷം. ഒരു നിമിഷം പോലും പാഴാക്കാനില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഈ വർഷം പ്രതീക്ഷയുടെ വർഷമാണ്. വിശ്രമിക്കാൻ സമയമില്ലാതെ തീഷ്‌ണമായ പ്രയത്നം വേണ്ടിവരും. ദുർഭരണത്തിന് അവസാനം കുറിക്കണം. യുഡിഎഫിനെ തിരിച്ചുകൊണ്ടുവരാൻ എകോപനങ്ങൾക്കും ടീം വർക്കിനും നേതൃത്വം കൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
എന്നാൽ, വി.ഡി സതീശനേക്കാൾ മുഖ്യമന്ത്രിയാകാൻ യോഗ്യൻ രമേശ് ചെന്നിത്തലയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചിരുന്നു. ചെന്നിത്തല എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ട്. രമേശ് നല്ലവനാണ്. തമ്മിൽ ഭേദം തൊമ്മനാണ്. താക്കോൽ സ്ഥാനത്ത് ആരു വന്നിട്ടും കാര്യമില്ല. താക്കോൽ കിട്ടിയിട്ട് വേണ്ടേയെന്നും, അഞ്ചു പേര് താക്കോലിനായി നടക്കുകയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |