തിരുവനന്തപുരം: സനാതന ധർമ്മ പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയൻ തുടർച്ചയായി ശ്രീനാരായണ ഗുരുദേവനെയും ഭൂരിപക്ഷ ജനവിഭാഗങ്ങളെയും അപമാനിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. ശ്രീനാരായണ ഗുരുവിനെ ഹിന്ദുവല്ലാതാക്കി മാറ്റാൻ പിണറായി വിജയൻ അല്ല ആര് വിചാരിച്ചാലും സാധിക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
'ഗുരുദേവൻ സനാതനധർമ്മത്തിന്റെ പതാക വാഹകനാണ്. ഭാരതീയ തത്വസംഹിത ലളിതമായി സാധാരണക്കാർക്ക് പകർന്ന് നൽകിയ ഹൈന്ദവ ആചാര്യനാണ് ഗുരു. ഒരിക്കൽ പോലും തന്റെ ധർമ്മത്തെ തള്ളിക്കളയാത്ത സനാതനിയായ ഗുരുവിനെ ഹിന്ദുവല്ലാതാക്കി മാറ്റാൻ ശ്രമിച്ചാൽ പിണറായി വിജയൻ നാണംകെടുകയേ ഉള്ളൂ.' സുരേന്ദ്രൻ പറഞ്ഞു.
'ഹൈന്ദവ ആചാരങ്ങൾ അനാചാരമെന്ന് പറയാൻ മുഖ്യമന്ത്രിക്ക് എന്ത് അവകാശമാണുള്ളത്. മറ്റ് മതങ്ങളുടെ കാര്യത്തിൽ എന്താണ് മുഖ്യമന്ത്രി ഇടപെടാത്തത്? ഭൂരിപക്ഷ വിഭാഗത്തെ ലക്ഷ്യം വെച്ച് നടത്തുന്ന വിദ്വേഷ പ്രചരണം മുഖ്യമന്ത്രി അവസാനിപ്പിക്കണം. ഭരണഘടനാലംഘനമാണ് പിണറായി വിജയൻ നടത്തുന്നത്.
വയനാടിന്റെ കാര്യത്തിൽ കള്ളപ്രചരണം നടത്തിയതിന് മുഖ്യമന്ത്രി മാപ്പ് പറയണം. കേന്ദ്രസർക്കാർ ഒന്നും നൽകിയില്ലെന്നും പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയതിന് ജനങ്ങളോട് മാപ്പ് പറയണം. ഇപ്പോഴും കേന്ദ്രസർക്കാരിന്റെ സഹായത്തെ വക്രീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. വയനാടിന് അർഹമായ സഹായം കേന്ദ്രസർക്കാർ നൽകുമെന്ന് വ്യക്തമാക്കിയിട്ടും മുഖ്യമന്ത്രി ഇരുട്ടിൽ തപ്പരുത്.' കെ .സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |