കൊച്ചി : ഉമ തോമസ് എം.എൽ.എയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ മെഗാ നൃത്തപരിപാടിയുടെ സംഘാടകർക്ക് മേൽ കൂടുതൽ കുരുക്ക്. മെഗാ നൃത്തപരിപാടിക്ക് പിന്നാലെ കലൂർ സ്റ്റേഡിയം പരിശോധിക്കുമെന്ന് ജി.സി.ഡി.എയും കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും അറിയിച്ചു. നൃത്തപരിപാടിയെ തുടർന്ന് മൈതാനത്തിന് കേടുപാടുകൾ ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും സംഘാടകരായ മൃദംഗ വിഷനിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും ജി.സി.ഡി.എ വ്യക്തമാക്കി. ജി.സി.ഡി.എയുടെ എൻജിനീയർമാരും ബ്ലാസ്റ്റേഴ്‌സ് അധികൃതരും സംയുക്തമായാണ് പരിശോധന നടത്തുക. ബ്ലാസ്റ്റേഴ്‌സുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നുവെന്നും ജി.സി.ഡി,.എ അധികൃതർ വ്യക്തമാക്കി.
പുൽത്തകിടിയിൽ കാരവൻ കയറ്റുകയും ടച്ച് ലൈൻ വരെ നർത്തകിമാർ നിൽക്കുകയും ചെയ്തു. ദിവ്യാ ുണ് ഉണ്ണി മൈതാന മദ്ധ്യത്താണ് നൃത്തം ചെയ്തത്. ഇത് ഗ്രൗണ്ടിന് കേടുപാടുകളുണ്ടാക്കിയിട്ടുണ്ടെന്നും ജി.സി.ഡി.എ ചൂണ്ടിക്കാട്ടി. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായതിനാൽ കേടുപാടുകൾ ഉണ്ടാകാതിരിക്കാൻ കായികേതര പരിപാടികൾക്ക് സ്റ്റേഡിയം വിട്ടുകൊടുക്കാതിരുന്നതെന്നും അവർ അറിയിച്ചു.
അതേസമയം ഉദ്ഘാടന ചടങ്ങിനിടെ ഉമ തോമസ് എം.എൽ.എയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ നൃത്തപരിപാടിയുടെ സംഘാടകൻ കീഴടങ്ങി. മൃദംഗവിഷൻ ഉടമ നിഘോഷ് കുമാറാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പൊലീസിന് മുൻപാകെ ഹാജരാരണമെന്ന് നിഘോഷ് കുമാറിനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. പറഞ്ഞ ദിവസം എത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. നിഘോഷാണ് മൃദംഗവിഷന്റെ എല്ലാ കാര്യങ്ങളുടെ നിയന്ത്രിക്കുന്നതെന്ന് നേരത്തെ അറസ്റ്റിലായ സിഇഒ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.
ആവശ്യമെങ്കിൽ നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയേയും മൊഴിയെടുക്കാനായി വിളിപ്പിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ വ്യക്തമാക്കി. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുമെന്ന സൂചനകൾക്കിടെ കഴിഞ്ഞ ദിവസം ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചുപോയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |