കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നേടിയത് അതിശയകരമായ വളര്‍ച്ച. സിയാലിന്റെ ഓഹരി വില ഒരു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി വര്‍ദ്ധിച്ചു.22,700 കോടി രൂപയാണ് വിമാനത്താവളത്തിന്റെ ആകെ മൂല്യമായി കണക്കാക്കുന്നത്. ഓഹരി വിലയുടെ കാര്യത്തില്‍ 2023 ഡിസംബറില്‍ 230 രൂപയായിരുന്നത് 2024 ഡിസംബറില്‍ 475 രൂപയായി ഉയര്‍ന്നു. ഏകദേശം 107 ശതമാനമാണ് ഓഹരി വിലയിലെ വര്‍ദ്ധനവ്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ 1,234 കോടി രൂപ ആകെ വരുമാനവും 448 കോടി രൂപയുടെ ലാഭവും നേടാന്‍ സിയാലിന് കഴിഞ്ഞിരുന്നു. പുതിയ ആഡംബര ഹോട്ടലും എയര്‍പോര്‍ട്ട് ലോഞ്ചും ആരംഭിച്ചതിലൂടെയും യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിച്ചതിലൂടെയും നടപ്പു സാമ്പത്തിക വര്‍ഷത്തിലും കമ്പനിക്ക് മികച്ച വളര്‍ച്ച നേടാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രവാസികളുടേത് അടക്കം നിക്ഷേപത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളമാണ് കൊച്ചിയിലേത്. സംസ്ഥാന മുഖ്യമന്ത്രി ചെയര്‍മാനായ കമ്പനിയില്‍ സംസ്ഥാന സര്‍ക്കാരിന് 7,600 കോടി രൂപ വിലമതിക്കുന്ന 33.8 ശതമാനം ഓഹരികളാണുള്ളത്.
2,750 കോടി രൂപ വിലമതിക്കുന്ന 12.11 ശതമാനം ഓഹരികള്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടേതാണ്. 1,350 കോടി രൂപയുടെ 5.94 ശതമാനം ഓഹരികളുള്ള പ്രമുഖ പ്രവാസി വ്യവസായി എന്‍.വി ജോര്‍ജും സിയാലിന്റെ പ്രധാന നിക്ഷേപകരില്‍ ഒരാളാണ്. ബാക്കിയുള്ള 48.57 ശതമാനം ഓഹരികള്‍ക്ക് 25,000ത്തോളം ഉടമകളാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |