തിരുവനന്തപുരം: ക്യാമറയെ വെട്ടിച്ച് കുതിച്ചുപായുന്ന അമിതവേഗക്കാരെ പൂട്ടാൻ ജിയോ ഫെൻസിംഗ് നടപ്പാക്കി വാഹനങ്ങളുടെ വേഗത നിരീക്ഷിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. വാഹനങ്ങളിൽ പ്രത്യേക ബാർകോഡ് പതിപ്പിക്കും. ഈ വാഹനങ്ങൾ റോഡിൽ പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ജിയോ ഫെൻസിംഗ് കടന്നുപോകാൻ എടുക്കുന്ന സമയം പരിശോധിച്ചാണ് വേഗത കണക്കാക്കുന്നത്. അമിത വേഗതക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യും. കെ എൽ ഐ ബി എഫ് ടോക്കിൽ യുവതലമുറയും ഗതാഗത നിയമങ്ങളും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു മന്ത്രി.
നിയമലംഘനങ്ങളിൽ ഓരോന്നിനും ലൈസൻസിൽ ബ്ലാക്ക് പഞ്ചിംഗ് നടപ്പാക്കുന്നത് പരിഗണനയിലുണ്ട്. ബ്ലാക്ക് പഞ്ചുകൾ നിശ്ചിത എണ്ണത്തിൽ കൂടുതലാകുമ്പോൾ ലൈസൻസ് സ്വയമേവ റദ്ദാകുമെന്നും മന്ത്രി പറഞ്ഞു. ലൈസൻസ് റദ്ദായാൽ അത് തിരികെ ലഭിക്കാനുള്ള നടപടികൾ അത്ര എളുപ്പമായിരിക്കില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
റോഡ് കൈയേറിയുള്ള കച്ചവടങ്ങൾ, റോഡുവക്കിലെ പാർക്കിംഗ് എന്നിവ കർശനമായി തടയുമെന്നും ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾ അംഗീകരിച്ചുകാെടുക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
അടുത്തിടെയായി സംസ്ഥാനത്ത് അപകടങ്ങൾ കൂടിവരികയാണ്. നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. അമിതവേഗതയും ഡ്രൈവറുടെ അശ്രദ്ധക്കുറവുമാണ് കൂടുതൽ അപടങ്ങൾക്കും ഇടയാകുന്നത്. ഇതിനൊപ്പം ഡ്രൈവർ ഉറങ്ങിപ്പോകുന്നതും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. സംസ്ഥാനത്തെ ഒട്ടുമിക്ക റോഡുകളിലും എ ഐ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ക്യാമറകളുടെ കണ്ണിൽ പൊടിയിട്ടാണ് യുവാക്കളുൾപ്പെടെ ചീറിപ്പായുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |