തൃശൂർ: ഭാവഗായകൻ പി ജയചന്ദ്രന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തി പ്രമുഖരടക്കം ആയിരങ്ങൾ. നടൻ മമ്മൂട്ടി, നടൻ പിഷാരടി, ഗായിക സുജാത മോഹൻ, കലാമണ്ഡലം ഗോപി ആശാൻ തുടങ്ങിയവർ തൃശൂർ പൂങ്കുന്നത്തെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
രാവിലെ പത്ത് മണി മുതൽ പന്ത്രണ്ട് മണിവരെ സംഗീത നാടക അക്കാദമിയിൽ പൊതുദർശനമുണ്ടായിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഭൗതിക ശരീരം ഹാളിൽ നിന്ന് തിരികെ പൂങ്കുന്നത്തെ വീട്ടിലെത്തിച്ചത്. മന്ത്രി ബിന്ദു, സംവിധായകൻ കമൽ, ശ്രീകുമാരൻ തമ്പി, ബാലചന്ദ്ര മേനോൻ, ഔസേപ്പച്ചൻ, മനോജ് കെ ജയൻ, വിദ്യാധരൻ മാസ്റ്റർ, ജയരാജ് വാര്യർ, മേള വിദഗ്ദ്ധൻ പെരുവനം കുട്ടൻ മാരാർ അടക്കം നിരവധി പ്രമുഖർ ഗായകന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
ആറു പതിറ്റാണ്ടോളം മലയാളികളെ സംഗീതത്തിന്റെ ഹൃദയതാളത്തിലേക്ക് ചേർത്തുനിറുത്തിയ ജയചന്ദ്രൻ ഇന്നലെ രാത്രി 7.54 നാണ് അന്തരിച്ചത്. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് അദ്ദേഹം ഒരാഴ്ചയിലേറെയായി അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞദിവസം ആശുപത്രി വിട്ടെങ്കിലും ഇന്നലെ രോഗം ഗുരുതരമായതിനെത്തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. പൂങ്കുന്നം സീതാറാം മിൽ ലൈനിൽ ഗുൽ മോഹർ ഫ്ലാറ്റിലായിരുന്നു താമസം. നാളെ വൈകിട്ട് 3.30 ന് പറവൂർ ചേന്ദമംഗലം പാലിയത്ത് ശ്മശാനത്തിൽ സംസ്‌കാരം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |