SignIn
Kerala Kaumudi Online
Tuesday, 16 June 2026 12.07 AM IST

പാകി​സ്ഥാനി​ൽ പോയവരുടെ ഭൂ​സ്വ​ത്ത് കേന്ദ്രം​ ​പി​ടി​ച്ചെ​ടു​ക്കും

land

#എനിമി പ്രോപ്പർട്ടി ആക്ട് പ്രകാരം നടപടി

തിരുവനന്തപുരം: സ്വാതന്ത്ര്യ ലബ്ധിക്ക് മുൻപും ശേഷവും പാകിസ്ഥാനിലേക്ക് കുടിയേറിയ മലയാളികളുടെ സ്വത്തുക്കളുടെ കണക്കെടുപ്പും വില നിർണ്ണയവും നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. 1968ലെ എനിമി പ്രോപ്പർട്ടി ആക്ട് പ്രകാരമാണ് നടപടി.

കൈവശക്കാരെ ഉടൻ ഒഴിപ്പിക്കുകയും ബാങ്കുകളിലെ പണയപ്പെടുത്തലുകൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യും.

ഭൂമി കൈമാറി ആധാരം രജിസ്റ്റർ ചെയ്യാൻ പാടില്ലെന്ന് സബ് രജിസ്ട്രാർമാർക്കും ജില്ലാ കളക്ടർമാർക്കും ലാൻഡ് റവന്യൂകമ്മിഷണറേറ്റിൽ നിന്ന് ഉടൻ നിർദ്ദേശം നൽകും.

പാകിസ്ഥാനിലേക്ക് കുടിയേറിയവരുടെ അവകാശികളോ, മറ്റാൾക്കാരോ സ്വത്തുക്കൾ കൈവശപ്പെടുത്തുകയും കൈമാറ്റം നടത്തുകയും ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയതോടെയാണ് കേന്ദ്രസർക്കാർ ഇടപെടൽ തുടങ്ങിയത്. വസ്തുക്കൾ സംരക്ഷിക്കാൻ കസ്റ്റോഡിയനെ നിയമിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. ലാൻഡ് റവന്യൂ കമ്മിഷണറെ കസ്റ്റോഡിയനായി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.

40.59 ഏക്കർ `ശത്രുസ്വത്ത്'

#കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ 63 വ്യക്തികളുടെ പേരിലുള്ള 40.59 ഏക്കർ ഭൂമിയാണ് ശത്രുസ്വത്തായി പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ

# പാകിസ്ഥാനിലേക്ക് കുടിയേറിയ മലയാളികളുടെ സ്വത്തുക്കൾ 1968ലെ എനിമി പ്രോപ്പർട്ടി ആക്ടിലെ വ്യവസ്ഥകൾ പ്രകാരം ശത്രുസ്വത്തായി പ്രഖ്യാപിച്ച് ഏറ്റെടുത്തെങ്കിലും സംരക്ഷിക്കുകയോ അതിർത്തി നിർണയം നടത്തുകയോ ചെയ്തിരുന്നില്ല.

# സർവെ, അതിർത്തി നിർണ്ണയം, വില നിർണ്ണയം തുടങ്ങിയ നടപടികൾ ഉടൻ പൂർത്തിയാക്കാനാണ് കേന്ദ്ര നിർദ്ദേശം. തുടർന്ന് കസ്റ്റോഡിയനായ ലാൻഡ് റവന്യൂ കമ്മിഷണറുടെ പേരിലേക്ക് പോക്കുവരവ് നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്. ഈ നടപടികൾ പൂർത്തിയാക്കിയ ശേഷമാവും എന്തിന് ഉപയോഗിക്കാമെന്നതടക്കമുള്ള കാര്യങ്ങൾ കേന്ദ്രം തീരുമാനിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA