SignIn
Kerala Kaumudi Online
Saturday, 15 February 2025 12.21 AM IST

ടിപ്പർ ഡ്രൈവറെ രാത്രി വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു

Increase Font Size Decrease Font Size Print Page

photo

നെടുമങ്ങാട്: ടിപ്പർലോറി ഡ്രൈവറെ രാത്രിയിൽ വീട്ടിൽ നിന്ന് വിളിച്ചിറക്കി അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് കുത്തിക്കൊന്നു. കരകുളം ഏണിക്കര നെടുമ്പാറ തടത്തരികത്ത് വീട്ടിൽ എസ്.സാജൻ(31)ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. സാജന്റെ സുഹൃത്തും പരിസരവാസിയും ടിപ്പർ ഡ്രൈവറുമായ നെടുമ്പാറ ശ്രീജ ഭവനിൽ ഉണ്ണി എന്ന് വിളിക്കുന്ന ജിതിൻ(32),ഇയാളുടെ ബന്ധുക്കളായ മണക്കാട് പരുത്തിക്കുഴി അരിത്തേരിവിള വീട്ടിൽ മഹേഷ്(31),ഏണിക്കര നെടുമ്പാറ ശ്രീജ ഭവനിൽ രതീഷ്(34) എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഒന്നാംപ്രതി ജിതിന്റെ സഹോദരി ശ്രീജയുടെ ഭർത്താവാണ് രതീഷ്. ജിതിനാണ് സാജനെ കുത്തിക്കൊലപ്പെടുത്തിയത്. ആഴത്തിൽ കുത്തേറ്റ് കുടൽമാല പുറത്ത് ചാടി 50 മീറ്ററോളം ഓടിയ സാജൻ ഇടവഴിയിൽ കുഴഞ്ഞുവീണു. ബഹളം കേട്ട് ആളുകൾ കൂടിയതോടെ പ്രതികൾ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ രക്ഷപ്പെട്ടു.അടുത്ത വീട്ടുകാർ സാജനെ ഓട്ടോയിൽ കരകുളത്തെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു.അടിയന്തര ശസ്ത്രക്രിയ നടത്തി വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച രാവിലെ 4ഓടെ മരിച്ചു. മരിച്ച സാജനും ജിതിന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ജിതിന്റെ ഭാര്യയുടെ സ്വർണം സാജന് പണയം വയ്ക്കാൻ കൊടുത്തിരുന്നെന്നും പൊലീസ് പറയുന്നു. സംഭവത്തിനു ശേഷം മണക്കാട് പരുത്തിക്കുഴിയിലെ ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചുകഴിഞ്ഞ പ്രതികളെ നെടുമങ്ങാട് ഡിവൈ.എസ്.പി അരുൺ.കെ.എസിന്റെ നേതൃത്വത്തിൽ സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇന്നലെ പുലർച്ചെയോടെ പൊലീസ് സംഘം പിന്തുടർന്ന് കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ച കാറും പിടികൂടി. വലിയമല സി.ഐ പ്രമോദ് കൃഷ്ണൻ,നെടുമങ്ങാട് എസ്.ഐമാരായ ഓസ്റ്റിൻ ഡെന്നിസൺ,സന്തോഷ്‌കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കും. ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും കഴിഞ്ഞ് ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം ഇന്നലെ വൈകിട്ട് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. ഭാര്യ : ശില്പ.അഞ്ചു വയസുള്ള മകനും രണ്ടരവയസുള്ള മകളുമുണ്ട്.

.

'എന്താ അളിയാ' എന്ന ചോദ്യം, പിന്നാലെ കൊല

അത്താഴം കഴിക്കാൻ തയ്യാറെടുക്കുകയായിരുന്ന സാജൻ, ജിതിനെ കണ്ട് 'എന്താ അളിയാ" എന്നു ചോദിച്ച് വീടിന് പുറത്തിറങ്ങിയപ്പോൾ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജിതിൻ വയറ്റിലും നെഞ്ചിലും കുത്തുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച അമ്മ സുധയെയും കുടുംബാംഗങ്ങളെയും ഉണ്ണിക്കൊപ്പം ഉണ്ടായിരുന്നവർ തടഞ്ഞുവച്ചു. പ്രതികൾ സാജനെ സംഘം ചേർന്ന് മർദ്ദിക്കുകയും ചെയ്തു. സാജനെതിരെ നെടുമങ്ങാട് സ്റ്റേഷനിൽ ക്രിമിനൽ കേസുകളുണ്ട്.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.