കൊച്ചി: നടി ഹണി റോസിന്റെ പരാതിയിൽ എറണാകുളം ഹെെക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി രാഹുൽ ഈശ്വർ. പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്ന സൂചനയെ തുടർന്നാണ് ഹെെക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഹർജി നാളെ (തിങ്കളാഴ്ച) പരിഗണിക്കുമെന്നും രാഹുൽ ഈശ്വർ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. ഇന്നലെ വെെകിട്ട് തന്നെ ജാമ്യാപേക്ഷ സമർപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
' ഇന്നലെ മകന്റെ പിറന്നാൾ ആയിരുന്നു. അതിന് മകന്റെ കൂട്ടുകാർ വന്നിരുന്നു. അവരുടെ മുന്നിൽ വച്ച് അറസ്റ്റ് അടക്കമുള്ള നടപടികൾ സംഭവിക്കാൻ സാദ്ധ്യതയുള്ളതിനാൽ ഇന്നലെ തന്നെ ഹർജി സമർപ്പിച്ചു. നാളെ ഹർജി പരിഗണിക്കും. ഓർക്കുക ഇന്ത്യയിൽ മഹാത്മഗാന്ധിയെ വിമർശിക്കാം. മദർ തെരേസയെ വിമർശിക്കാം. നമുടെ രാഷ്ട്രപതിയെ വിമർശിക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കാം. മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കാം. എല്ലാവരെയും വിമർശിക്കാം. ഹണി റോസിനെ വിമർശിക്കാൻ പാടില്ലെന്ന് പറയുന്നതിൽ അർത്ഥം ഉണ്ടോയെന്ന് എനിക്ക് അറിയില്ല.
അതിശക്തമായി കേസിനെ നേരിടും. ഈ നാട്ടിൽ വിമർശനം എന്ന് പറയുന്നത് ഒരു കുറ്റം അല്ലെന്ന് തിരിച്ചറിഞ്ഞ്, പുരുഷന്മാരെ ഏതെങ്കിലും ചെറിയ കാര്യത്തിൽ കേസിൽ കുടുക്കി അപമാനിക്കാനും അധിക്ഷേപിക്കാനുമുള്ള ഇത്തരം നിലപാടുകളെ ശക്തമായി എതിർക്കും. ഹണി റോസ് ആത്മഹത്യ പോലുള്ള വാക്കുകൾ എല്ലാം ഉപയോഗിച്ചു. അങ്ങനെയെന്നും പറയരുത്. മുഖ്യമന്ത്രി നേരിട്ട് ഫോൺ വിളിക്കുന്ന ആളാണ് ഹണി റോസ്. കേരളത്തിലെ 99 ശതമാനം മാദ്ധ്യമങ്ങളും ഹണി റോസിനെ സപ്പോർട്ട് ചെയ്യുമ്പോൾ, ഒറ്റപ്പെടലാണ് ഏകാന്തതയാണ് എന്ന് ഒന്നും പറയരുത്. സത്യസന്ധമായെ ഞാൻ കാര്യങ്ങൾ പറയു. വിമർശനം പോസിറ്റീവായിരിക്കും. കെെയിൽ മാത്രമല്ല മനസിലും ഗാന്ധിജിയെ പച്ചകുത്തുന്നവനാണ് ഞാൻ',- രാഹുൽ ഈശ്വർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |