ആലപ്പുഴ: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ആലപ്പുഴ സംഘടിപ്പിച്ച സെമിനാറിൽ നിന്ന് അവസാന നിമിഷം മുൻമന്ത്രിയും മുതിർന്ന സി പി എം നേതാവുമായ ജി സുധാകരൻ പിൻമാറി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജി സുധാകരൻ സെമിനാറിൽ നിന്ന് പിൻമാറിയതെന്നാണ് വിവരം. പരിപാടിയിൽ സിപിഎം പ്രതിനിധിയായി നിശ്ചയിച്ചിരുന്നത് ജി സുധാകരനെയായിരുന്നു.
ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് സെമിനാർ ഉദ്ഘാടനം ചെയ്തത്. സെമിനാറിൽ പങ്കെടുക്കാമെന്ന് നേരത്തെ ലീഗ് നേതാക്കളെ അറിയിച്ചിരുന്നുവെങ്കിലും അവസാന നിമിഷം സുധാകരൻ പിന്മാറുകയായിരുന്നു.
സിപിഎം ജില്ലാ സമ്മേളനത്തിൽ ജി സുധാകരനെ പൂർണമായും ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഇതിനിടെ മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രിക ദിനപ്പത്രത്തിന്റെ പ്രചാരണ പരിപാടി ഉദ്ഘാടനവും വിവാദമായിരുന്നു.
സി പി എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ തനിക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾക്ക് അടുത്തിടെ സുധാകരൻ മറുപടി നൽകിയിരുന്നു. എഴുന്നേറ്റ് നടക്കാനാവുന്ന കാലം വരെ കമ്മ്യൂണിസ്റ്റുകാരന് വിശ്രമമില്ല. പാർട്ടിക്കുവേണ്ടി ഇത്ര നാളും പ്രവർത്തിച്ച ശേഷം വീട്ടിൽ കുത്തിയിരുന്ന് വിശ്രമിച്ചാൽ മാനസിക രോഗിയായി മാറും. മിണ്ടാതിരിക്കണമെന്ന് പറയാൻ ഇത് തമ്പുരാക്കന്മാരുടെ കാലമല്ലെന്നുമാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
62 വർഷമായി പാർട്ടിയുടെ ആശയം പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സ്ഥാനങ്ങളില്ലാതെ 42 വർഷം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. തന്റെ ശബ്ദം ഉയരാതിരിക്കാനാണ് ചിലർ ശ്രമിക്കുന്നത്. തന്റെ ശബ്ദം കൊണ്ട് സാധാരണക്കാരന് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്ന രോഗികൾ ആലപ്പുഴയിലാണ് ഉണ്ടായിരുന്നത്. ഈ വൈറസ് ആരാണ് പത്തനംതിട്ടയിലേക്ക് പകർത്തിയതെന്ന് അറിയില്ല. പത്തനംതിട്ടയിൽ എറിഞ്ഞ കല്ല് അവിടെ കിടക്കുകയാണ്. ഇവിടെ വീണിട്ടില്ലെന്നും ജി.സുധാകരൻ കൂട്ടിച്ചേർത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |