ആലപ്പുഴ: വൃശ്ചികവേലിയേറ്റത്തെ തുടർന്ന് തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ചെങ്കിലും തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് വേലിയേറ്റത്തിൽ പൂക്കൈതയാറിലൂടെ കുട്ടനാട്ടിലേക്കുള്ള ഓരുവെള്ള പ്രവാഹം നെൽകൃഷിക്ക് ഭീഷണിയാകുന്നു.
പൂക്കൈതയാറിൽ നിന്ന് കൃഷിക്ക് വെള്ളമെടുക്കുന്ന പാടശേഖരങ്ങളിലേക്കാണ് ഓരുവെള്ളമെത്തുന്നത്. വേനൽചൂടിനൊപ്പം ഉപ്പുകലർന്ന വെള്ളം കൂടിയെത്തിയതോടെ നെൽച്ചെടികൾ കരിഞ്ഞുണങ്ങുമോയെന്ന ആശങ്കയിലാണ് കർഷകർ.
ദേശീയപാത നവീകരണം നടക്കുന്നതിനാൽ തോട്ടപ്പള്ളി സ്പിൽവേയിലെ ചുരുക്കം ചില ഷട്ടറുകൾ മാത്രമാണ് തുറന്നിട്ടുള്ളതെന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ, പതിറ്റാണ്ടുകൾ പഴക്കമുള്ള ഷട്ടറുകൾ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാൽ ദ്രവിച്ച് നശിച്ച സ്ഥിതിയിലാണെന്നും തകർന്ന ഷട്ടറുകളിലൂടെ ധാരാളമായി ഓരുവെള്ളം പാടത്തേക്ക് കയറുന്നുണ്ടെന്നുമാണ് കർഷകർ പറയുന്നത്.
എ.സി റോഡിന്റെ തെക്കേക്കരയിൽ പുറക്കാട് വരെയുള്ള ഹെക്ടറുകണക്കിന് പാടത്തെ നെൽകൃഷിയാണ് തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നുള്ള ഓരുവെള്ള ഭീതിയിലായത്. ഇതു കൂടാതെ തൃക്കുന്നപ്പുഴ, കന്നുകാലിപ്പാലം, തോട്ടുകടവ് തുടങ്ങിയ ചെറുതും വലുതുമായ നൂറു കണക്കിന് തോടുകളിലൂടെയും കുട്ടനാട്ടിലേക്ക് ഓരുവെള്ളമെത്തുന്നുണ്ട്.
നെൽച്ചെടികൾ കരിഞ്ഞുണങ്ങാൻ സാദ്ധ്യത
1. നിലവിൽ പുഞ്ചയുടെസീസണിന്റെ തുടക്കമാണ്. നെൽച്ചെടികൾക്ക് രണ്ട് മാസത്തിലേറെ വളർച്ചയായിട്ടുണ്ട്. പൂക്കാനും കതിർവയ്ക്കാനും തുടങ്ങുന്ന നിർണായകഘട്ടമാണ്. ഓരുവെള്ളം നെൽച്ചെടികളുടെ വളർച്ചയെയും ആദായത്തെയും ബാധിക്കും
2. നെൽച്ചെടികൾ ഉപ്പുവെള്ളം കയറി കരിഞ്ഞാൽ നെൽമണികൾ പതിരാകും.ഇത് വൻ സാമ്പത്തിക നഷ്ടത്തിന് കാരണമാകും.കുട്ടനാട് സമുദ്രനിരപ്പിനെക്കാൾ താഴ്ന്നുകിടക്കുന്നതിനാൽ വേലിയിറക്കത്തിൽ വെള്ളം തിരികെ ഇറങ്ങുകയുമില്ല
3. എ.സി റോഡിന് തെക്ക് വശത്തെ പുന്നപ്ര, അമ്പലപ്പുഴ, പുറക്കാട് കൃഷിഭവൻ പരിധി മുതൽ കിടങ്ങറവരെയുള്ള പാടശേഖരങ്ങളെയാണ് ഓരുവെള്ളം ബാധിക്കുന്നത്.കുട്ടനാട്ടിലെ നെൽ ഉൽപ്പാദനത്തിന്റെ പകുതിയിലേറെ ലഭ്യമാകുന്നത് പ്രദേശത്തെ പാടശേഖരങ്ങളിൽ നിന്നാണ്
.......................................
തോട്ടപ്പള്ളി സ്പിൽവേയിലെയും മറ്റ് ഓരുമുട്ടുകളിലെയും വേലിയേറ്റ സമയത്തെ ജലപ്രവാഹം നിയന്ത്രിക്കാൻ സർക്കാർ ഇടപെടണം.ഓരുവെള്ളം കയറി കുട്ടനാട്ടിലെ കൃഷി പൂർണമായും നശിക്കുന്ന സ്ഥിതിയിലാണ്
സോണിച്ചൽ പുളിങ്കുന്ന്,
നെൽ കർഷക സംരക്ഷണ സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |