അമ്പലപ്പുഴ: കടലിലെ പോളയുടെ വംശനാശം മത്തിയുടെ വളർച്ചയെ ബാധിച്ചതോടെ മത്സ്യ തൊഴിലാളികളുടെ പ്രതീക്ഷക്കു മങ്ങലേറ്റു. കഴിഞ്ഞ ഒരു വർഷമായി ജില്ലയുടെ തീരത്തു നിന്നു കടലിൽ പോകുന്ന വള്ളങ്ങൾക്കും, പൊന്തുകാർക്കും ലഭിക്കുന്നത് മത്തി മാത്രമാണ് . ഇതിനാകട്ടെ 10 സെന്റീമീറ്റർ പോലും വളർച്ചയുമില്ല. രുചിയും ഇല്ലാത്തതു കാരണം ആവശ്യക്കാരുമില്ല.
ഒരു കിലോമത്തി 30 രൂപയ്ക്ക് താഴെ വിലയിട്ടാണ് ഹാർബറുകളിൽ മൊത്തമായി തൂക്കിയെടുക്കുന്നത്. വളത്തിന് പൊടിക്കാനായാണ് ഇവ കൊണ്ടുപോകുന്നത്. കടലിൽ ആവശ്യത്തിന് മഴയും പോളയും ഇല്ലാത്തതാണ് മത്തിയുടെ മുരടിപ്പിന് കാരണമെന്നാണ് മത്സ്യ തൊഴിലാളികൾ പറയുന്നത്.
തോട്ടപ്പള്ളി , തുക്കുന്നപ്പുഴ, ആറാട്ടുപുഴ, കരൂർ,പുന്നപ്ര , തുമ്പോളി, ചെത്തി, ചേന്നേലി, അർത്തുങ്കൽ, തൈക്കൽ, പള്ളിത്തോട് തുടങ്ങി ജില്ലയുടെ നാനാഭാഗത്തു നിന്ന് നിരവധി വള്ളങ്ങളും നൂറുകണക്കിന് പൊന്തുകളുമാണ് കടലിൽ ഇറക്കുന്നത്. ഒരു ചെറിയ വള്ളം മത്സ്യ ബന്ധനം കഴിഞ്ഞു കരയണയുമ്പോൾ 5000 രൂപയോളം ഇന്ധനചെലവുവരും. വലിയ വള്ളമാകുമ്പോൾ ഇത് ഇരട്ടിയാകും. എന്നാൽ മത്തിക്കു വില ലഭിക്കാത്തതു മൂലം വള്ളമുടമകളും തൊഴിലാളികളും വൻകടക്കെണിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |