തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി ഷാരോണിന്റെ മാതാപിതാക്കൾ. ഗ്രീഷ്മയെ കുറ്റക്കാരിയായി കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്നും എന്നാൽ അമ്മയെ വെറുതെ വിടാൻ പാടില്ലായിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു.
'അവളുടെ അമ്മ സിന്ധുവും കുറ്റക്കാരിയല്ലേ, പിന്നെന്തിനാണ് വെറുതെവിട്ടത്. അവളുടെ അമ്മയും കൂടെയല്ലേ എല്ലാം ചെയ്തത്. കാര്യങ്ങളൊന്നും വ്യക്തമായി അറിയില്ല. ഗ്രീഷ്മയെ ശിക്ഷിക്കുമെന്ന് ഞങ്ങൾക്ക് ബോദ്ധ്യമായി. മൂന്ന് പേർക്കും ശിക്ഷ കൊടുക്കണമായിരുന്നു.
ഗ്രീഷ്മയെ കുറ്റക്കാരിയായി കണ്ടെത്തിയ വിധിയിൽ സംതൃപ്തിയുണ്ട്. എന്നാൽ അമ്മയെ വെറുതെ വിട്ടതിൽ നിരാശയുണ്ട്. നാളത്തെ വിധിക്ക് ശേഷം അപ്പീൽ പോകുന്ന കാര്യത്തിൽ തീരുമാനമെടുക്കും. പരമാവധി ശിക്ഷ തന്നെ കിട്ടണം. മാദ്ധ്യമങ്ങളും പൊലീസ് ഉദ്യോഗസ്ഥരും സർക്കാരും എല്ലാം പിന്തുണച്ചു.'- ഷാരോണിന്റെ മാതാപിതാക്കൾ പറഞ്ഞു.
നെയ്യാറ്റിൻകര സെഷൻസ് കോടതി ജഡ്ജി എ എം ബഷീറാണ് കേസിൽ വിധി പറഞ്ഞത്. 302, 328, 364, 201 വകുപ്പുകൾ പ്രകാരം ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. തെളിവുകളുടെ അഭാവത്തിൽ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മയെ വെറുതെവിട്ടു. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവനും കുറ്റക്കാരനാണെന്ന് കണ്ടെത്തി. തെളിവ് നശിപ്പിക്കലാണ് ഇയാൾക്കെതിരെ ചുമത്തിയത്. ഏഴ് വർഷം വരെ തടവുലഭിക്കുന്ന കുറ്റമാണിത്. വിധിന്യായത്തിൽ തൃപ്തരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
2022 ഒക്ടോബർ 14 ന് കാമുകനായ ഷാരോൺ രാജിനെ തന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ വേണ്ടി ഗ്രീഷ്മ കഷായത്തിൽ വിഷം നൽകിയെന്നാണ് കേസ്. മെഡിക്കൽ കോളേജ് ഐ സി യു വിൽ ചികിത്സയിലിരിക്കെ പതിനൊന്നാം ദിവസമാണ് ഷാരോൺ രാജ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |