ശ്രീനഗർ: ജമ്മുകാശ്‌മീരിലെ രജൗരിയിൽ 'അജ്ഞാത രോഗം' ബാധിച്ച് 16 പേർ മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ സമിതിയെ നിയോഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രജൗരി ജില്ലയിലെ ബുദാൽ ഗ്രാമത്തിൽ ആറാഴ്ചയ്ക്കിടെ 16 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ആരോഗ്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് സമിതിയെ നയിക്കുന്നതെന്നാണ് വിവരം. ഇതുകൂടാതെ കൃഷി, കെമിക്കൽസ്, ജലം, മൃഗക്ഷേമം, ഭക്ഷ്യ സുരക്ഷ, ഫോറൻസിക് വിദഗ്ധരും സംഘത്തിലുണ്ട്.
കേന്ദ്ര സംഘം ഞായറാഴ്ച പ്രദേശിക ഭരണകൂടവുമായി സഹകരിച്ച് അടിയന്തര സഹായം നൽകും. സ്ഥിതിഗതികൾ മനസിലാക്കാനും മരണകാരണങ്ങൾ കണ്ടെത്താനും രാജ്യത്തെ ചില പ്രശസ്തമായ സ്ഥാപനങ്ങളിലെ വിദഗ്ധരെയും നിയോഗിച്ചിട്ടുണ്ട്. കടുത്ത പനി, തലചുറ്റൽ, ബോധക്ഷയം എന്നിവയുണ്ടെന്ന് പറഞ്ഞാണ് രോഗികൾ ആശുപത്രിയിൽ എത്തുന്നത്.
ആശുപത്രിയിലെത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇവർ മരിക്കുകയും ചെയ്യുന്നു. 2024 ഡിസംബറിൽ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് അസുഖം ബാധിച്ചതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഇതിൽ അഞ്ച് പേർ മരിക്കുകയും ചെയ്തു. ഡിസംബർ 12 മറ്റൊരു കുടുംബത്തിലെ ഒമ്പത് പേർക്ക് അസുഖം ബാധിച്ചിരുന്നു.
ഇതിൽ മൂന്ന് പേർ മരിച്ചു. 1.5 മീറ്ററിനുള്ളിലാണ് മരണങ്ങളുണ്ടായ മൂന്ന് വീടുകളും ഉള്ളത്. പകർച്ചവ്യാധി, മറ്റ് ബാക്ടീരിയ, ഫംഗസ് ബാധ എന്നിവ മരണകാരണം അല്ലെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജമ്മുകാശ്മീർ സർക്കാർ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |