പീച്ചി റിസർവോയറിൽ മൂന്നു വിദ്യാർത്ഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ നാട് ഞെട്ടിത്തരിച്ചു നിൽക്കുമ്പോഴാണ് തൊട്ടുപിന്നാലെ ഭാരതപ്പുഴയിൽ ഒരു കുടുംബത്തിലെ നാലുപേരുടെ ദാരുണാന്ത്യം. മരിച്ചവരിൽ രണ്ടുപേർ കുട്ടികളായിരുന്നു. വിദ്യാർത്ഥികളിൽ നീന്തൽപഠനം നിർബന്ധമാക്കാത്തതിന്റെ പരിണിതഫലമാണിതെന്ന് പറഞ്ഞാൽ അത് ശരിവെക്കേണ്ടി വരും. ഏഴുവർഷം മുൻപ് സ്‌കൂൾ പാഠ്യപദ്ധതിയിൽ നീന്തൽ ഉൾപ്പെടുത്തുമെന്ന സർക്കാർ പ്രഖ്യാപനം ജലരേഖയായി തുടരുകയാണിപ്പോഴും. റോഡപകടങ്ങൾ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവുമധികമുള്ളത് മുങ്ങിമരണങ്ങളാണ്. സ്‌പോർട്‌സ് കൗൺസിലുകളുടെ നേതൃത്വത്തിൽ നീന്തൽപഠനത്തിന് അവസരം നൽകിയെങ്കിലും വലിയൊരു വിഭാഗം വിദ്യാർത്ഥികളെ പഠിപ്പിക്കാനായില്ല. നീന്തൽ പരിശീലനം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ബാലാവകാശ കമ്മിഷനും നിർദ്ദേശിച്ചിരുന്നു. വേനലവധിയിൽ കൂടുതലും അപകടത്തിൽപ്പെടുന്നത് വിദ്യാർഥികളാണ്. സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ സമ്മർക്യാമ്പും ഒഴിവ് ദിനങ്ങളിൽ നീന്തൽ പരിശീലനവും നടക്കുന്നുണ്ടെങ്കിലും അടുത്തകാലത്തായി സ്‌കൂൾ മുന്നോട്ടുവരുന്നില്ലെന്ന് പറയുന്നു. മുൻപ് ശനി, ഞായർ ദിവസങ്ങളിൽ സ്‌കൂളുകളിൽ നിന്ന് വിദ്യാർത്ഥികളുടെ സംഘം അദ്ധ്യാപകരുടെ സഹായത്തോടെ അക്വാട്ടിക് ക്ലബിൽ പരിശീലനത്തിനെത്തിയിരുന്നു.
സി.പി.ആർ. പരിശീലനവും
അനിവാര്യം
സി.പി.ആർ. പരിശീലിച്ച ലൈഫ് ഗാർഡ് ഉണ്ടായിരുന്നതിനാൽ പീച്ചിയിൽ അപകടത്തിൽപ്പെട്ട നാലു വിദ്യാർത്ഥിനികൾക്കും സി.പി.ആർ. നൽകാൻ കഴിഞ്ഞിരുന്നു. അതിവേഗം രക്ഷാപ്രവർത്തനവും നടന്നു. എന്നാൽ സി.പി.ആർ. പരിശീലനം നേടിയവരും കുറവാണെന്നതാണ് വസ്തുത. എല്ലാ ലൈഫ് ഗാർഡുമാർക്കുപോലും വിദഗ്ധ പരിശീലനം ലഭിച്ചിട്ടില്ലെന്ന് പറയുന്നു. രക്ഷിച്ചയാൾക്ക് ബോധമില്ലെങ്കിൽ ഉടൻ ഹൃദയമിടിപ്പ് ഉണ്ടോയെന്ന് പരിശോധിച്ച് സി.പി.ആർ നൽകണം. നെഞ്ചിന്റെ കൃത്യം നടുവിൽ മുപ്പതുതവണ അമർത്തിയതിനുശേഷം വായിലൂടെ രണ്ടുതവണ കൃത്രിമ ശ്വാസോച്ഛ്വാസം നൽകണം. കൃത്യമായ പരിശീലനം ലഭിച്ചവർ മാത്രമേ സി.പി.ആർ. നൽകാവൂ എന്ന് വിദഗ്ധർ പറയുന്നു.
ശ്രദ്ധിക്കണം, ജാഗ്രത വേണം
ക്ഷേത്രക്കുളങ്ങളിലെ പരിശീലനം സുരക്ഷിതമല്ല എന്നും തിരിച്ചറിയണം. കെട്ടിക്കിടക്കുന്ന വെള്ളം ജലജന്യ രോഗങ്ങൾക്ക് കാരണമാകും. ഡാമുകളിൽ വെള്ളത്തിന്റെ സാന്ദ്രത കൂടുതലാകും. അതുകൊണ്ടു തന്നെ നീന്തൽ എളുപ്പമല്ല. പാറക്കെട്ടിൽ ആഴമുളള ഭാഗങ്ങളുമുണ്ടാകും. അതും അപകടകരമാണ്.
വേനലിൽ ജലാശയങ്ങളിൽ ചെളി കൂടുതലാകും, പ്രത്യേകിച്ച് തീരങ്ങളിൽ. അതിനാൽ വെള്ളത്തിലേക്ക് വഴുതി വീഴാനും സാദ്ധ്യതയേറെയാണ്. പഞ്ചായത്തുകളിൽ നീന്തൽക്കുളങ്ങൾ സ്ഥാപിച്ച് നീന്തൽപഠനം വ്യാപകമാക്കിയാൽ മാത്രമേ അപകടങ്ങൾ ഒരു പരിധി വരെയെങ്കിലും കുറയ്ക്കാൻ കഴിയൂ.
കുട്ടികളെ നീന്തൽ പരിശീലിപ്പിക്കാൻ തൃശൂരിലെ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എപ്പോഴും തയ്യാറാണ്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലയിലെ വിദ്യാർത്ഥികളെയെല്ലാം പരിശീലിപ്പിക്കും. ഒരു ബാച്ചിന് വളരെ കുറഞ്ഞ നിരക്ക് മാത്രമാണുള്ളത്. പരിശീലനം ലഭിച്ച വിദഗ്ധരും അക്വാട്ടിക് ക്ലബിലുണ്ട്. പക്ഷേ, വേണ്ടത്ര വിദ്യാർത്ഥികൾ മുന്നോട്ടുവരുന്നില്ലെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ പറയുന്നു.
സ്പാഷ് എവിടെ?
സംസ്ഥാന സർക്കാർ കായിക യുവജനകാര്യാലയം വഴി തെരഞ്ഞെടുക്കപ്പെട്ട എജൻസികളുടെ സഹകരണത്തോടെ സ്‌കൂൾ കുട്ടികൾക്കായി നടപ്പിലാക്കുന്ന അതിജീവന നീന്തൽ പരിശീലന പദ്ധതിയായ സ്പ്‌ളാഷിൻ ആറ് വർഷം മുൻപ് തുടക്കമിട്ടതാണ്. തൃശൂർ അക്വാട്ടിക് കോംപ്ലക്‌സിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. അപ്രതീക്ഷിത അപകടങ്ങളെ അതിജീവിക്കാൻ ആവശ്യമായ നീന്തൽ കഴിവുകൾ കുട്ടികളിൽ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ 6,000 വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാനാണ് ലക്ഷ്യമിട്ടത്. പദ്ധതിയുടെ ആദ്യ അഞ്ച് മാസം ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ നിന്നും 1,200 കുട്ടികൾ വീതം ആദ്യഘട്ടത്തിൽ പരിശീലനം നേടുമെന്നായിരുന്നു പറഞ്ഞിരുന്നത്. 12 നും 18 വയസിനും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് സൗജന്യമായാണ് നീന്തൽ പരിശീലനം നൽകാൻ തീരുമാനിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചത്. വിദഗ്ദ്ധ പരിശീലനം ലഭിച്ച ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിൽ
60 വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ബാച്ചുകളായായിരുന്നു പരിശീലനം. ഒരു ബാച്ചിന് ഒരു ദിവസം ഒരു മണിക്കൂർ 15 മിനിറ്റ് എന്ന നിലയിൽ ഒരു വിദ്യാർത്ഥിക്ക് 20 മുതൽ 25 മണിക്കൂർ വരെ നീന്തൽ പരിശീലനം ലഭിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ദൈനംദിന പരിശീലനം, വാരാന്ത്യ അവധിക്കാല പരിശീലനം എന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരുന്നത്. പെൺകുട്ടികൾക്കായി വനിതാ പരിശീലകരുടെ സേവനം ലഭ്യമാക്കാനും ലക്ഷ്യമിട്ടിരുന്നു. രണ്ടാംഘട്ടത്തിൽ പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് കായിക വകുപ്പ് പദ്ധതിയിട്ടിരുന്നതെങ്കിലും പ്രതീക്ഷിച്ചതുപോലെയും തീരുമാനിച്ചതുപോലയും സ്പ്ളാഷ് വിജയം കണ്ടില്ല.
കടമ്പകളേറെ
നീന്തൽ പരിശീലനം നൽകുക എന്ന ആശയം പ്രാവർത്തികമാക്കാൻ കടമ്പകളേറെയുണ്ടെന്നത് സത്യം തന്നെയാണ്. നീന്തൽ പാഠ്യ വിഷയമാക്കണമെന്ന അഭിപ്രായം അദ്ധ്യാപകരും രക്ഷിതാക്കളും ഒരുപോലെ ഉയർത്തുമ്പോഴും പ്രായോഗിക ബുദ്ധിമുട്ടുകളേറെയുണ്ടെന്നതും ശരിയാണ്. ചുരുക്കം ചില സ്വകാര്യ സ്ഥാപനങ്ങൾ നീന്തൽ അക്കാഡമികൾ നടത്തുന്നുണ്ടെങ്കിലും സാധാരണക്കാരന് താങ്ങാനാവാത്ത ഫീസാണ്.
വേനലവധിക്കാലത്ത് നീന്തൽ അക്കാഡമികൾ ആരംഭിക്കുമെങ്കിലും ഫീസ് ഘടന സാധാരണക്കാരന് താങ്ങാനാവില്ല. നീന്തൽ പരിശീലനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപ്പാവാത്തതിന് കാരണവും സാമ്പത്തിക പ്രയാസങ്ങൾ തന്നെയാണ്. വിവിധ മത്സരങ്ങൾക്ക് പരിശീലനം നേടുന്ന കായിക താരങ്ങൾ പോലും ചേറും ചെളിയും നിറഞ്ഞ കായലിലാണ് നീന്തൽ അഭ്യസിക്കുന്നത്.
ചില സ്വകാര്യ സ്‌കൂളുകൾ നീന്തൽ പരിശീലനം ഏർപ്പെടുത്താൻ തീരുമാനിച്ചപ്പോൾ പോലും ട്രെയിനർമാരുടെ ഫീസും പൂളടക്കമുള്ള മറ്റ് അസൗകര്യങ്ങളുമാണ് പ്രശ്നമായത്. വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടപടെലാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കുളങ്ങളേറെയുള്ള ഗ്രാമ പ്രദേശങ്ങളിലെങ്കിലും ട്രെയിനറുടെ സഹായത്തോടെ നിശ്ചിത സമയം നീന്തൽ പഠിപ്പിക്കാമെന്ന് ചില രക്ഷിതാക്കൾ പറയുന്നു. നഗര പ്രദേശങ്ങളിലാവാട്ടെ അക്കാഡമികളുമായി സംസാരിച്ച് ഫീസ് നിരക്ക് കുറച്ച് കുട്ടികൾക്ക് പൂളുകളിൽ നീന്തൽ പരിശീലനം നൽകണമെന്നും ആവശ്യമുയരുന്നുണ്ട്.
സ്‌കൂളുകളിൽ കുളം ഒരുക്കുക പ്രായോഗികമല്ലെന്നും പൂളുകളുടേയും ട്രെയിനർമാരുടേയും വൻ ഫീസ് പ്രതിസന്ധിയാണെന്നും തിരിച്ചറിയുന്നുണ്ടെങ്കിലും നീന്തൽ പഠനം മനുഷ്യജീവനുകളെ രക്ഷിക്കാനുളള പഠനം കൂടിയാണെന്ന് കരുതി അടിയന്തരപരിഗണന അർഹിക്കുന്നുവെന്നതാണ് പ്രത്യേകം പറയാനുളളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |