കോഴിക്കോട്: മെക് സെവൻ കൂട്ടായ്മകൾക്കെതിരെയുള്ള വിവാദ പ്രസ്താവന ആവർത്തിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. കഴിഞ്ഞ ദിവസം കുറ്റ്യാടിയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം തന്റെ നിലപാട് വീണ്ടും ആവർത്തിച്ചത്. വിശ്വാസ സംരക്ഷണമാണ് പ്രധാനം എന്നതിൽ ഉറച്ചുനിന്നുകൊണ്ടാണ് അബൂബക്കർ മുസ്ലിയാർ തന്റെ നിലപാടിനെ ന്യായീകരിച്ചത്. സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിർക്കും. യഥാസ്ഥിതികരെന്ന് വിമർശിച്ചാലും പ്രശ്നമില്ല. ലോകം തിരിയാത്തത് കൊണ്ട് പറയുന്നതുമല്ല. നന്നായി മനസിലാക്കിയാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം കിഴിശ്ശേരിയിൽ നടന്ന പരിപാടിയിലും മെക് സെവൻ കൂട്ടായ്മകൾക്കെതിരെ അബൂബക്കർ മുസ്ലിയാർ വിമർശനം ഉന്നയിച്ചിരുന്നു. വ്യായാമം എന്ന പേരിൽ എല്ലാ കുഗ്രാമങ്ങളിലും ടൗണുകളിലും മെക് സെവൻ സദസൊരുക്കുന്നു. ചെറുപ്പക്കാരികളായ സ്ത്രീകളും പുരുഷൻമാരും ഒരുമിച്ച് കൂടുന്നതിന് ഒരു പ്രശ്നവുമില്ലെന്നാണ് അവർ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്യപുരുഷൻമാരും സ്ത്രീകളും ഇടകലർന്നു കൊണ്ടിരിക്കുന്നു. സ്ത്രീകൾ അവരുടെ ശരീരം പോലും തുറന്നുകൊണ്ട് വ്യായാമത്തിൽ ഏർപ്പെടുന്നു. സ്ത്രീയും പുരുഷനും നോക്കുന്നതും കാണുന്നതും ഹറാമാണെന്ന ധാരണ പോലും ഇല്ലാതാക്കി നാശങ്ങളും നഷ്ടങ്ങളും ഇവിടെ വരുത്തിക്കൊണ്ടിരിക്കുന്നു. തെറ്റു ചെയ്യുന്നതിൽ ഒരു മടിയുമില്ല എന്ന സ്ഥിതിയാണുണ്ടാകുന്നത്. ഇസ്ലാം മതത്തിൽ നിന്ന് ആളുകളെ അകറ്റുകയാണ് ഇപ്പോൾ ചെയ്യുന്നത്. പണ്ട് പുരുഷൻമാരെ കാണുന്നതും സംസാരിക്കുന്നതും നിബന്ധനകളോടെയാണെന്ന ഇസ്ലാം നിയമത്തെ കുറിച്ച് സ്ത്രീകൾക്ക് ബോധമുണ്ടായിരുന്നു. ഈ മറ എടുത്തുകളഞ്ഞ് ചെറുപ്പക്കാരികളായ സ്ത്രീകളും പുരുഷൻമാരും ഒരുമിച്ച് കൂടുന്നതിന് ഒരു പ്രശ്നവുമില്ലെന്നാണ് ഇപ്പോൾ പഠിപ്പിക്കുന്നത്. വമ്പിച്ച നാശമാണ് ഇത് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഹറാമായ വഴിയിലേക്ക് ചെറുപ്പക്കാരെ തിരിച്ചുവിടുകയാണ് മെക് സെവൻ എന്നും അദ്ദേഹം ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |