പാലക്കാട്: തൃത്താലയിൽ അദ്ധ്യാപകനോട് കൊലവിളി നടത്തിയതിൽ മാനസാന്തരമുണ്ടെന്ന് പാലക്കാട്ടെ പ്ലസ് വൺ വിദ്യാർത്ഥി. തൃത്താല പൊലീസ് വിളിച്ചുവരുത്തിയപ്പോഴാണ് വിദ്യാർത്ഥി പിഴവ് തുറന്ന് പറഞ്ഞത്. ഫോൺ വാങ്ങിവച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തിൽ പറഞ്ഞുപോയതാണെന്നും പറഞ്ഞ കാര്യങ്ങളെല്ലാം പിൻവലിച്ച് മാപ്പ് പറയാൻ തയ്യാറാണെന്നും വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു.
കൂടാതെ തനിക്ക് അതേ സ്‌കൂളിൽ തന്നെ തുടർന്ന് പഠിക്കാനുള്ള അവസരം നൽകാനും ഇടപെടണമെന്ന് വിദ്യാർത്ഥി പൊലീസിനോട് ആവശ്യപ്പെട്ടു. അതേസമയം, അദ്ധ്യാപകരുടെ പരാതിയിൽ വിദ്യാർഥിക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാനാകില്ലെന്ന് തൃത്താല പൊലീസ് പറഞ്ഞു.
മൊബൈൽ ഫോൺ പിടിച്ചുവച്ചതിനാണ് അദ്ധ്യാപകർക്കുനേരെ പ്ളസ് വൺകാരൻ കൊലവിളി നടത്തിയത് . പാലക്കാട് ആനക്കര ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. പ്രധാന അദ്ധ്യാപകന്റെ മുറിയിലിരുന്നായിരുന്നു ഭീഷണി. സ്‌കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരാൻ അനുവാദമില്ല. അത് ലംഘിച്ച് സ്‌കൂളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവന്നതിനെ തുടർന്ന് അദ്ധ്യാപകർ ഫോൺ പിടിച്ചുവയ്ക്കുകയായിരുന്നു.
ഫോൺ വാങ്ങിയതിൽ വിദ്യാർത്ഥി അദ്ധ്യാപകനുമായി പ്രശ്നമുണ്ടാക്കി. തുടർന്നാണ് പ്രധാന അദ്ധ്യാപകന്റെ മുറിയിലേക്കു വിളിപ്പിച്ചത്. അവിടെ വച്ചാണ് വിദ്യാർത്ഥി അദ്ധ്യാപകനെ തീർക്കുമെന്നും കൊല്ലുമെന്നുള്ള തരത്തിൽ ഭീഷണിയുയർത്തിയത്.
തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് നാട്ടുകാരോട് മുഴുവൻ പറയുമെന്നായിരുന്നു ആദ്യം വിദ്യാർത്ഥി പ്രധാനാദ്ധ്യാപകനോട് പറഞ്ഞത്. അദ്ധ്യാപകൻ മൊബൈൽ ഫോൺ കൊടുക്കാതിരുന്നതോടെ പുറത്തിറങ്ങിയാൽ കാണിച്ച് തരാമെന്നായി ഭീഷണി. പുറത്തിറങ്ങിയാൽ എന്താണ് ചെയ്യുകയെന്ന് അദ്ധ്യാപകൻ ചോദിച്ചതോടെയാണ് കൊന്നുകളയുമെന്ന് വിദ്യാർത്ഥി ഭീഷണിപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തുടർന്ന് അദ്ധ്യാപകരും പി.ടി.എയും തൃത്താല പൊലീസിൽ പരാതി നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |