കൊച്ചി: മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണ ജോലികൾ അതിവേഗം പുരോഗമിക്കുമ്പോൾ വമ്പൻ മാറ്റത്തിനൊരുങ്ങുകയാണ് പാലാരിവട്ടം ജംഗ്ഷൻ. മെട്രോ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞാൽ പാലാരിവട്ടം ജംഗ്ഷൻ അടിമുടിമാറുമെന്ന് അധികൃതർ പറയുന്നു. ജംഗ്ഷന്റെ മുഖമായ റൗണ്ട് ഉൾപ്പടെ മാറും. റൗണ്ടിനു സമീപത്താവും 77 മീറ്റർ നീളമുള്ള പുതിയ സ്റ്റേഷൻ. ഇവിടെനിന്ന് കലൂരിലേയ്ക്കുള്ള വഴിയിലെ പല കെട്ടിടങ്ങളും പൊളിച്ചു. ഇവിടെ പുതിയ കെട്ടിടങ്ങൾ ഉയരും.
റൗണ്ട് മാറ്റുന്നതിനു പിന്നാലെ ഇവിടെ ബെൽമൗത്ത് സജ്ജീകരണം ഏർപ്പെടുത്തും. പാലാരിവട്ടം ജംഗ്ഷൻ മുതൽ കാക്കനാട് വരെ നാലുവരി പാതയാക്കും. 2.5 മീറ്റർ മീഡിയനും ഇരുവശത്തും 7.5 മീറ്റർ വീതിയിൽ റോഡും രണ്ട് മീറ്റർ വീതിയിൽ ഫുട്പാത്തും സജ്ജമാക്കും.
പാലാരിവട്ടം ജംഗ്ഷനിലെ ബസ് സ്റ്റോപ്പ്, ഓട്ടോ സ്റ്റാൻഡ് എന്നിവ സംബന്ധിച്ച് ഗതാഗതവകുപ്പുമായി ചർച്ചനടത്തി തീരുമാനത്തിലെത്തും. പാലാരിവട്ടത്തു നിന്ന് കലൂരിലേയ്ക്കുള്ള ഭാഗത്ത് ഫെഡറൽബാങ്ക് ക്വാർട്ടേഴ്‌സിന് സമീപത്തെ കുരിശുപള്ളി പൊളിച്ചുനീക്കും. ഇതിന് എതിർവശത്തുള്ള പള്ളിയിലേക്ക് കയറുന്ന നടകളിൽ കുറേയെണ്ണവും പൊളിക്കേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.
പ്രധാനപാതയുടെ വീതി കൂട്ടുമെങ്കിലും തമ്മനം- വൈറ്റില പാതയ്ക്കും മറ്റ് ഇടറോഡുകൾക്കും മാറ്റമുണ്ടാവില്ല. ഷപൂർ പല്ലോൻജി ഗ്രൂപ്പിന്റെ ഭാഗമായുള്ള അഫ്കോൺസിനാണ് മെട്രോ രണ്ടാംഘട്ടത്തിന്റെ നിർമ്മാണ ചുമതല.
നിർമ്മാണകരാർ സ്വന്തമാക്കിയ തുക
₹ 1141.32 കോടി
നിർമ്മാണം പൂർത്തിയാക്കേണ്ട സമയം
600 ദിവസങ്ങൾ
നിർമ്മിക്കേണ്ടത്
11.2 കി.മീ നീളമുള്ള ആകാശപാതയും
സ്റ്റേഷനുകളും
* രണ്ടാംഘട്ടത്തിൽ 11 സ്റ്റേഷനുകൾ
പാലാരിവട്ടം ജംഗ്ഷൻ, പാലാരിവട്ടം, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ, കാക്കനാട് ജംഗ്ഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്രാ പാർക്ക്, ഇൻഫോപാർക്ക്,
സ്മാർട്ട് സിറ്റി
ഫണ്ട്: ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻ വെസ്റ്റ്മെന്റ് ബാങ്കിന്റെ വായ്പ ₹ 1957 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |