കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലപാതകക്കേസിൽ പ്രതി റിതു ജയനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ ഒരു കുറ്റബോധവുമില്ലെന്നും, പരിക്കേറ്റ ജിതിൻ രക്ഷപ്പെട്ടതിൽ വലിയ നിരാശയുണ്ടെന്നുമായിരുന്നു പ്രതി റിതു പൊലീസിനോട് പറഞ്ഞത്. അഞ്ച് മിനിട്ട് മാത്രമാണ് തെളിവെടുപ്പ് ഉണ്ടായിരുന്നത്. നാട്ടുകാരുടെ പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്താണ് മിന്നൽ തെളിവെടുപ്പ് നടത്തി പൊലീസ് നടപടി പൂർത്തിയാക്കിയത്. അറസ്‌റ്റിന് പിന്നാലെ കോടതിയിൽ ഹാജരാക്കിയ സമയത്ത് റിതുവിന് നേരെ നാട്ടുകാരുടെ കൈയേറ്റശ്രമമുണ്ടായിരുന്നു.
ഇന്ന് രാവിലെ 7.30നാണ് കൊലപാതകം നടന്ന വീട്ടിലും എതിർവശത്തുള്ള പ്രതിയുടെ വീട്ടിലും എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയത്. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ കസ്‌റ്റഡിയിൽ വിട്ടിരിക്കുന്നത്. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്ന് മുനമ്പം ഡിവൈഎസ്‌പി എസ്. ജയകൃഷ്‌ണൻ പ്രതികരിച്ചു.
ജനുവരി 16നാണ് ചേന്ദമംഗലം പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരെ അയൽവാസി റിതു ജയൻ (28) വീട്ടിൽക്കയറി തലക്കടിച്ച് കൊലപ്പെടുത്തിയത്. വിനീഷയുടെ ഭർത്താവ് ജിതിൻ ഗുരുതരമായി പരുക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അയൽക്കാരായ ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. പിന്നാലെ റിതു വീട്ടിലെത്തി കമ്പിവടി കൊണ്ട് വീട്ടുകാരെ ആക്രമിക്കുകയായിരുന്നു. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ലഹരി ഉപയോഗിച്ചിരുന്നു എന്നും തുടക്കത്തിൽ അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും പൊലീസ് നിഷേധിച്ചു. ജിതിനെ ആക്രമിക്കാൻ ലക്ഷ്യമിട്ടെത്തിയപ്പോൾ മറ്റുള്ളവരെയും ആക്രമിക്കുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |