കൊച്ചി: ആഗോള രംഗത്തെ അനിശ്ചിതത്വങ്ങളും ആഭ്യന്തര വിപണിയിലെ ഉപഭോഗ തളർച്ചയും കണക്കിലെടുത്ത് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്‌ജറ്റിൽ ഉത്പാദന മേഖലയ്ക്കായി പ്രത്യേക പാക്കേജ് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചേക്കും. ധനമന്ത്രിയുമായി നടത്തിയ പ്രീ ബഡ്‌ജറ്റ് ചർച്ചകളിൽ വ്യവസായ, വാണിജ്യ മേഖലയിലെ സംഘടനകൾ പുതിയ പാക്കേജ് ആവശ്യപ്പെട്ടിരുന്നു. ആദായ നികുതി ഇളവുകളും ചരക്ക് സേവന നികുതി(ജി.എസ്.ടി) നിരക്കുകളുടെ ഏകീകരണവും തൊഴിൽ നിയമങ്ങളിലെ മാറ്റങ്ങളും ഉൾപ്പെടെ നിരവധി ആവശ്യങ്ങളാണ് വ്യവസായ സമൂഹം മുന്നോട്ടുവക്കുന്നത്. വലിയ വ്യവസായങ്ങൾക്കുള്ള ഉത്പാദന ബന്ധിത ആനുകൂല്യ(പി.എൽ.ഐ) പദ്ധതിയ്ക്ക് സമാനമായ സ്കീം ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായും പ്രഖ്യാപിച്ചേക്കും.
ഡിജിറ്റൽ രംഗത്തെ പശ്ചാത്തല വികസനത്തിന് കൂടുതൽ നിക്ഷേപം, നൈപുണ്യശേഷി വികസനം, കാർഷിക മേഖലയുടെ നവീകരണം എന്നിവയിലൂടെ ഗ്രാമീണ മേഖലയിൽ ഉപഭോഗ ഉണർവ് സൃഷ്‌ടിക്കാനാകുമെന്ന് വ്യവസായ സംഘടനകൾ പറയുന്നു.
ആഗോള മേഖലയിലെ രാഷ്ട്രീയ സംഘർഷങ്ങളും കയറ്റുമതിയിലെ തളർച്ചയും കേന്ദ്ര സർക്കാർ മൂലധന ചെലവ് വെട്ടിക്കുറക്കുന്നതും രാജ്യത്തെ ഉത്പാദന മേഖലയുടെ നടുവൊടിക്കുകയാണെന്ന് അവർ പറയുന്നു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് ആവശ്യമായ പ്രവർത്തന ഫണ്ട് താങ്ങാവുന്ന പലിശയിൽ അതിവേഗം ലഭ്യമാക്കുന്നതിനായി കൊവിഡ് കാലത്ത് പ്രഖ്യാപിച്ചതിന് സമാനമായ ക്രെഡിറ്റ് ഗാരന്റി ട്രസ്‌റ്റ് വേണമെന്നും അവർ ആവശ്യപ്പെടുന്നു.
എം.എസ്.എം.ഇ സർവകലാശാല വന്നേക്കും
സംരംഭക പരിശീലനം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ പൂർണമായും ശ്രദ്ധ നൽകുന്ന എം.എസ്.എം.ഇ സർവകലാശാല ആരംഭിക്കണമെന്ന് പ്രമുഖ വ്യവസായ സംഘടനയായ അസോച്ചം ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതു ടെസ്‌റ്റിംഗ് സൗകര്യങ്ങളും ഗവേഷണ, വികസന കേന്ദ്രങ്ങളും അടങ്ങിയ എം.എസ്.എം.ഇ ടൗൺഷിപ്പുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |